ദുബായ് : ഇന്ത്യയിലെ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് നടത്താന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍നഅനുവദിക്കുന്നത് നിര്‍ത്തി. കാരണം വ്യക്തമാക്കിയിട്ടില്ല. യുഎഇയില്‍ നാലും മറ്റു ജിസിസി രാജ്യങ്ങളില്‍ ഓരോന്നും വീതം ഉണ്ടായിരുന്ന പരീക്ഷാകേന്ദ്രങ്ങളാണ് ഈ വര്‍ഷം നിര്‍ത്തിയത്. ഇതോടെ നീറ്റ് എഴുതാനുള്ള പ്രവാസികള്‍ക്കു നാട്ടിലേക്കു പോകേണ്ടതായിവരും. കോവിഡ് കാലത്ത് യാത്രയ്ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ തുടങ്ങിയത്. മികച്ച പ്രതികരണം ലഭിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷവും കേന്ദ്രങ്ങള്‍ നിലനിര്‍ത്തി നാട്ടില്‍ പോകേണ്ട എന്നതിനാല്‍ നീറ്റ് എഴുതുന്ന ഗള്‍ഫില്‍ നിന്നുള്ള കുട്ടികളുടെ എണ്ണവും വര്‍ധിച്ചിരുന്നു അബുദാബി ഇന്ത്യന്‍ ഹൈസ്‌കൂള്‍ (മുറൂര്‍), ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഹൊര്‍ അല്‍ അന്‍സിലെ ഭവന്‍സ് പേള്‍ വിസ്ഡം സ്‌കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്നീ സെന്ററുകളിലായി 1687 പേരാണ് കഴിഞ്ഞ വര്‍ഷം നീറ്റ് എഴുതിയത്.
നീറ്റ് റജിസ്‌ട്രേഷന് ഇന്ത്യയില്‍ 1500 രൂപ ഈടാക്കുമ്പോള്‍ യുഎഇയിലെ കുട്ടികളില്‍ നിന്ന് 9500 രൂപയാണ് ഈടാക്കിയിരുന്നത്. ഇതനുസരിച്ച് യുഎഇയില്‍ നിന്ന് മാത്രം 1.6 കോടി രൂപ ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി 3 കോടിയോളം രൂപയാണ് പരീക്ഷാ ഫീസ് ഇനത്തില്‍ നല്‍കിയത്. പരീക്ഷാ നടത്തിപ്പിന്റെ ചെലവിനായി ഗള്‍ഫിലെ സ്‌കൂളുകള്‍ക്ക് നാമമാത്ര തുകയാണ് കൈമാറിയതെന്ന് പരാതിയും അന്നുണ്ടായിരുന്നു. ഇക്കുറി ഏപ്രില്‍, മേയ് മാസങ്ങളില്‍ നീറ്റ് പരീക്ഷ പ്രതീക്ഷാം. അതിനായി നാട്ടിലേക്കു പോകണമെങ്കില്‍ പ്രവാസികള്‍ ചെറുതല്ലാത്ത കടമ്പകള്‍ കടക്കണം. യാത്രച്ചെലവാണ് പ്രധാന പ്രശ്‌നം. ഇവിടെത്തന്നെ പരീക്ഷ സെന്റര്‍ ലഭിക്കുമെന്നു കരുതിയതിനാല്‍ നാട്ടിലേക്കു പോകാനുള്ള ഒരു മുന്നൊരുക്കവും രക്ഷിതാക്കളും നടത്തിയിട്ടില്ല. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളില്‍ ആരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഓഫിസുകളില്‍ നിന്ന് അവധി ലഭിക്കേണ്ടതുമുണ്ട്. ഇന്ത്യയില്‍ പ്രാക്ടിസ് ചെയ്യണമെങ്കില്‍ നീറ്റ് എഴുതണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ അതിനായി നാട്ടിലേക്കു പോകാന്‍ സാഹചര്യമില്ലാത്തവര്‍ വിദേശ കോളജുകളില്‍ മെഡിക്കല്‍ പഠനം നടത്താന്‍ നിര്‍ബന്ധിതരാകും. കുട്ടികള്‍ നാടുവിടുന്നത് ഒഴിവാക്കാന്‍ പ്രയത്‌നിക്കുന്നെന്നു പറഞ്ഞാല്‍ പോരാ ഇത്തരം വിഷയങ്ങളില്‍ അനുകൂല സാഹചര്യമൊരുക്കാനും അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.