സോൾ: അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾക്കായി വികസിപ്പിച്ച കരുത്തുറ്റ സോളിഡ് ഫ്യൂവൽ (ഖര ഇന്ധന) എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഉത്തര കൊറിയ. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് കിം ജോങ് ഉൻ അവകാശപ്പെട്ടു.
അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ തങ്ങളുടെ ആയുധശേഖരം ആധുനികവൽക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ (Thrust) നൽകാൻ ശേഷിയുണ്ട്. സെപ്റ്റംബറിൽ നടത്തിയ പരീക്ഷണത്തിൽ ഇത് 1,971 കിലോ ടൺ ആയിരുന്നു. എഞ്ചിന്റെ കരുത്ത് വർധിപ്പിക്കുന്നതിലൂടെ ഒരേ മിസൈലിൽ ഒന്നിലധികം യുദ്ധമുനകൾ ഘടിപ്പിക്കാൻ സാധിക്കും. ഇത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാൻ സഹായകരമാകും.





























