പ്യോങ്യാങ് : ആണവായുധ ശേഷി വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഉത്തരകൊറിയ. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന വർക്കേഴ്‌സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് സൈന്യത്തെ ആധുനീകരിക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ആണവായുധ ശേഷിയും സൈന്യത്തെ നവീകരിക്കാനുമുള്ള തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടതെന്ന് ഔദ്യോഗിക മാധ്യമമായ കെ.സി.എൻ.എ (KCNA) റിപ്പോർട്ട് ചെയ്തു. എല്ലാത്തരം ഭീഷണികളെയും നേരിടാൻ ശേഷിയുള്ള ശക്തമായ സൈന്യത്തിന് മാത്രമേ രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ കഴിയൂ എന്ന് കിം ജോങ് ഉൻ യോഗത്തിൽ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഉത്തരകൊറിയ ആണവായുധ ശേഖരം വർദ്ധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
ആയുധ സംവിധാനങ്ങളുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ പുതുക്കാനും സൈനിക താവളങ്ങൾ കൂടുതൽ ആധുനികവും ശാസ്ത്രീയവുമാക്കാനും പദ്ധതികൾ ആവിഷ്‌കരിച്ചു. ഉത്തരകൊറിയയുടെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ റിക്കണൈസൻസ് ജനറൽ ബ്യൂറോയുടെ (Reconnaissance General Bureau) പ്രവർത്തനം വ്യാപിപ്പിക്കുകയും നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. നാവികസേനയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നാവിക താവളങ്ങൾ നിർമ്മിക്കാനും കപ്പൽശാലകളുടെ ശേഷി വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. പുതിയ നീക്കങ്ങളെ അയൽരാജ്യമായ ദക്ഷിണ കൊറിയ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.






























