പത്തനംതിട്ട : കോയിപ്പുറം പോലീസിന്റെയും കീഴ്വായ്പൂർ പോലീസിന്റെയും സംയുക്ത അന്വേഷണത്തിനൊടുവിൽ നാലു പേരടങ്ങുന്ന കുപ്രസിദ്ധ ബൈക്ക് മോഷണ സംഘത്തെ പിടികൂടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി നിരവധി ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇവർ. മല്ലപ്പള്ളി കീഴ്വായ്പൂർ സ്റ്റോർമുക്ക് എന്ന സ്ഥലത്ത് ഇന്ദിരാ നിവാസ് വീട്ടിൽ മനോജ് (23), മല്ലപ്പള്ളി കോയിപ്പുറം പാലയിൽ എന്ന സ്ഥലത്ത് അങ്ങാടിപ്പറമ്പിൽ വീട്ടിൽ വിജയ് (27), എന്നിവരെ കോയിപ്പുറം പോലീസും പുറമറ്റം കവുങ്ങുംപ്രയാർ പന്നിക്കുഴി എന്ന സ്ഥലത്ത് സത്യവിലാസം വീട്ടിൽ കാശിനാഥൻ (20), കോട്ടയം ജില്ലയിൽ പാമ്പാടി പൊന്തൻപുറം എന്ന സ്ഥലത്ത് കക്കാട്ടുപറമ്പിൽ വീട്ടിൽ ദീപു (20) എന്നിവരെ കീഴ്വായ്പൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
മോഷ്ടിച്ചെടുത്ത സ്കൂട്ടറുകളിൽ കറങ്ങിനടന്ന് റോഡരികിലോ വീട്ടുമുറ്റത്തോ പാർക്ക് ചെയ്തിരിക്കുന്ന മുന്തിയ ഇനം ബൈക്കുകൾ സ്കൂട്ടറുകൾ എന്നിവയുടെ ലോക്ക് പൊട്ടിച്ച് ഓടിച്ചു പോവുകയും ഇവരുടെ ഒളിത്താവളത്തിൽ എത്തിച്ചശേഷം സംഘാംഗങ്ങൾ ചേർന്ന് പൊളിച്ചടുത്ത് പല ആക്രിക്കടകളിലായി വില്പന നടത്തുകയും ആയിരുന്നു ഇവരുടെ രീതി. മോഷ്ടിച്ചെടുത്ത വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റി അതിലായിരുന്നു ഇവർ അടുത്ത മോഷങ്ങൾക്കായി സഞ്ചരിച്ചിരുന്നത്. കോയിപ്പുറം കുറുങ്ങഴ സ്വദേശി വിനീത് വി നായരുടെ ബൈക്ക് ഏപ്രിൽ10 ന് രാത്രി മോഷണം പോയതിന് കോയിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിരന്തരമായ അന്വേഷണം നടത്തി വരികയായിരുന്നു. കറുകച്ചാൽ ശാന്തിപുരം സ്വദേശി അനന്തുവിന്റെ 2 ലക്ഷം രൂപ വിലയുള്ള ബൈക്ക് മല്ലപ്പള്ളിയിൽ നിന്നും മോഷണം പോയതിന് കീഴ്വായ്പൂർ പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
നിരവധി CCTV ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ഒളിത്താവളത്തിൽ നിന്നും ഇവർ വാടകയ്ക്കെടുത്ത വീടുകളിൽ നിന്നും നിരവധി ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ഭാഗങ്ങളും വാഹനങ്ങൾ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന ടൂളുകളും ലഭിച്ചിട്ടുണ്ട്. കോയിപ്പുറം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഉമേഷ് എം, എസ്.ഐ ഗിരീശൻ, എസ്.സി.പി.ഒ വിപിൻ രാജ്, സി.പി.ഒ മാരായ രതീഷ് അരവിന്ദ്, മനോജ് മനൂപ്, അനന്തു എന്നിവരും കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അജീബ് ഇ, എസ്.ഐ മാരായ അനീഷ്, സതീഷ് കുമാർ സി.പി.ഒ മാരായ നെവിൻ, ശരത്പ്രസാദ്, പ്രദീപ് എന്നിവരുമടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവർ മറ്റ് ഏതൊക്കെ സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങൾ മോഷ്ടിച്ചിട്ടുള്ളത് എന്നറിയാൻ നാലു പേരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോയിപ്പുറം ഇൻസ്പെക്ടർ എസ്.എച്ച്.ഒ, കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എന്നിവർ പറഞ്ഞു. നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.































