പത്തനംതിട്ട : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ അടൂർ പറക്കോട് കൊച്ചു കുറ്റിയിൽ തെക്കേതിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന നിർമൽ ജനാർദ്ദന (32) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അടൂർ, പന്തളം, പത്തനംതിട്ട, തിരുവല്ല പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ പതിനഞ്ചിലധികം ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ വർഷം അടൂർ ജനറൽ ആശുപത്രിക്ക് സമീപം കാറിടിപ്പിച്ച് ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട പ്രതി, ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഏപ്രിലിൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലും പ്രതിയായി. റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങി ദിവസങ്ങൾക്കുള്ളിലാണ് ഗുണ്ടാ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയനായത്. കലക്‌ടറുടെ ഉത്തരവുണ്ടായതിനെ തുടർന്ന് ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ പോലീസ് ഇയാളെ രഹസ്യമായി നിരീക്ഷിക്കുകയും പിന്തുടർന്നുവരികയുമായിരുന്നു.
ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചുകൊണ്ടുള്ള അന്വേഷണത്തെതുടർന്നാണ് അറസ്റ്റ്. സമൂഹത്തിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിച്ച് നിയമത്തെ വകവെയ്ക്കാതെ സ്വൈര്യവിഹാരം നടത്തിയ ഇയാളെ പിടികൂടുന്നതിനുള്ള ജില്ലാ പോലീസ് മേധാവിയുടെ കർശന നിർദേശം നടപ്പാക്കുന്നതിന് നിതാന്ത ജാഗ്രതയോടെയും വിവരങ്ങൾ ചോരാനുള്ള പഴുതുകൾ അടച്ചുമുള്ള പോലീസ് സംഘത്തിന്റെ നീക്കത്തിലാണ് കൊടും കുറ്റവാളിയായ നിർമൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വിയ്യൂർ സെൻട്രൽ ജയിലിൽ കാപ്പാ നിയമ പ്രകാരമുള്ള കരുതൽ തടങ്കലിൽ കഴിഞ്ഞുവരുന്ന നിരവധി ക്രിമിനൽ കേസുകളിൽ കൂട്ടുപ്രതിയായ അജ്മലിനെ കാണാൻ ഇയാൾ പോയിരുന്നു.
തിരികെ വരുന്ന വഴി തിരുവല്ലയിലും ചെങ്ങന്നൂരും വെച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പിന്നാലെ നീങ്ങിയ പോലീസ് പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപത്തുനിന്നും സാഹസികമായി പിടികൂടുകയാണുണ്ടായത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, റോബി ഐസക്, പ്രവീൺ.റ്റി, അമൽ എന്നിവരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളായ ആളുകൾക്കെതിരെ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ച് പേർക്കെതിരെ നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.