പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിന്റെ ഫോണിലേക്ക് അയച്ചു നല്‍കിയ സംഭവത്തില്‍ 20 കാരനായ കോളേജ് വിദ്യാര്‍ഥി അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ അമന്‍കുമാര്‍ പങ്കജ് (20) എന്ന യുവാവിനെയാണ് പൂനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇപ്പോഴാണ് പ്രതിയെ പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഓണ്‍ലൈനില്‍ ‘ഫ്രീ ഫയര്‍’ ഗെയിം കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടി പങ്കജുമായി പരിചയത്തിലായത്. പതിവായി ഗെയിം കളിക്കുന്നതിനിടയില്‍ ഇരുവരും സുഹൃത്തുക്കളായി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സഹോദരിയെ ഉപദ്രവിക്കും അല്ലെങ്കിൽ നഗ്നചിത്രങ്ങള്‍ അയക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. ഭയന്നതോടെ പെണ്‍കുട്ടി ചിത്രങ്ങള്‍ അയച്ചു നല്‍കി.
പിന്നീട് മാസങ്ങൾക്ക് ശേഷം താനുമായി ബന്ധം സ്ഥാപിക്കണമെന്ന് പങ്കജ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി ഇയാളുമായി ഗെയിം കളിക്കുന്നത് നിര്‍ത്തി. തുടര്‍ന്ന് പ്രകോപിതനായ പങ്കജ് ദീപാവലി സമയത്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പിതാവിനും മുത്തശിക്കും അയച്ചു നല്‍കുകയായിരുന്നു. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞപ്പോഴാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് പൂനെ സൈബര്‍ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വെള്ളിയാഴ്ച ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് പോയി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ഫോണും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.