ചെന്നൈ : ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും മുൻ മിസ്റ്റര്‍ വേള്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ടോണീസ് ഫിറ്റ്‌നസ് സെന്റർ എന്ന പേരിൽ ജിം നടത്തുന്ന കാട്ടുപാക്കം സ്വദേശിയായ ആർ മണികണ്ഠൻ (29) ആണ് പിടിയിലായത്. മണികണ്ഠന്‍ നാല് തവണ മിസ്റ്റര്‍ വേള്‍ഡ് ഫിറ്റ്നസ് കിരിടീവും രണ്ട് തവണ മിസ്റ്റർ തമിഴ്‌നാട് കിരീടവും നേടിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു.
ഇവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് മണികണ്ഠൻ അനുവാദമില്ലാതെ പകര്‍ത്തിയത്. പാലവാക്കം സ്വദേശിനിയായ 31 കാരിയായ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. 2019 ലാണ് യുവതി സോഷ്യൽ മീഡിയ വഴി മണികണ്ഠനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് ഒരുവര്‍ഷത്തിന് ശേഷം ഒരുമിച്ച് ജീവിക്കുകയ്യായിരുന്നു. ആദ്യമൊക്കെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. മണികണ്ഠന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയിരുന്നു. ഇത് യുവതി കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടലെടുത്തത്.
ദൃശ്യങ്ങളെടുക്കരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല. യുവതി എതിര്‍ത്തിട്ടും മണികണ്ഠൻ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡുചെയ്‌തു. ഇത് ബന്ധം വഷളാക്കി. ഇയാളുടെ ഫോണിൽ മറ്റ് സ്ത്രീകളുമായുള്ള അടുപ്പമുള്ള വീഡിയോകൾ ഉണ്ടെന്ന് യുവതി കണ്ടെത്തി. ഇത് യുവതി ചോദ്യം ചെയ്തതോടെ മണികണ്ഠന്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭീഷണിക്ക് വഴങ്ങി യുവതി ഏറെനാള്‍ മൗനം പാലിച്ചെങ്കിലും ഒടുവില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരം പുറം ലോകത്തെ അറിയിരിക്കുകയായിരുന്നു.
മണികണ്ഠന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ പോലീസ് കേസെടുത്തു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്ത ശേഷം മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു ഐഫോൺ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.