ചെങ്ങന്നൂർ : വീട്ടിൽ വെച്ച് കുഴഞ്ഞു വീണ നഴ്സിംഗ് വിദ്യാർഥിനി ആശുപത്രിയിൽ മരിച്ചു. ചെങ്ങന്നൂർ പുലിയൂർ തെക്കേമഠത്തിൽ കാവിൽ കമലാസനന്‍റെ മകൾ പൂജ എൽ ( 18 ) ആണ് മരിച്ചത്. ബാഗ്ലൂരില്‍ നഴ്സിംഗ് വിദ്യാർഥിനിയായ പൂജ കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂർ നൂറ്റവൻപാറ വാർഡിലെ മൂലയുഴത്തിലുള്ള പിതൃസഹോദരിയുടെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
പൂജ തന്നെയാണ് ബംഗ്ലൂരില്‍ നിന്നും വന്ന വിവരം പിതൃ സഹോദരിയെ ഫോണിൽ അറിയിച്ചത്. പിന്നീടാണ് വീട്ടിൽ കുഴഞ്ഞ് വീണത്. സമീപവാസികൾ എത്തി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എങ്കിലും മരണം സംഭവിച്ചു. നഴ്സിംഗ് പഠനത്തിനായി വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ മൂന്ന് മാസമായിട്ടും വായ്പ നൽകാതെ പഠനത്തിന് തടസ്സമായത് പൂജയ്ക്ക് മാനസിക സംഘർഷത്തിന് ഇടയാക്കിയിരുന്നു.
കൂടാതെ പ്രണയാഭ്യർത്ഥന നടത്തിയ ശാസ്താംകോട്ട സ്വദേശിയായ യുവാവ് ഫോണിൽ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും പറയുന്നു. കുഴഞ്ഞു വീഴുന്നതിന് മുമ്പും യുവാവ് ഫോണിൽ വിളിച്ചതായി പിതൃ സഹോദരി കൗസല്യ പറഞ്ഞു. ചെങ്ങന്നൂർ പോലീസിൽ പരാതി നൽകിട്ടുണ്ട്.