മാവേലിക്കര : ജില്ലാ ആശുപത്രിയിലെ പഴയ മെഡിക്കൽ വാർഡ് കെട്ടിടത്തിന്റെ ഒരുഭാഗം ചോർന്നൊലിക്കുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുന്നു. ജില്ലാ ആശുപത്രി വളപ്പിലുള്ള കെട്ടിടങ്ങളിൽ ഏറ്റവും പഴക്കമേറിയതാണ് പഴയ മെഡിക്കൽ വാർഡ്. രാജഭരണകാലത്ത് നിർമിച്ച കെട്ടിടം പലതവണ നവീകരിച്ച് സംരക്ഷിച്ചുവരുകയാണ്. കെട്ടിടത്തിന്റെ ഏറ്റവും പിൻഭാഗത്തായി പുരുഷന്മാരുടെ വാർഡായി പ്രവർത്തിക്കുന്ന ബ്ലോക്കിലാണ് ഓടുകൾപൊട്ടി മച്ചിലൂടെ വെള്ളം അകത്തെത്തുന്നത്. മഴതുടങ്ങിയ ദിവസങ്ങളിൽ ചോർച്ചയുള്ള ഭാഗങ്ങളിൽനിന്ന് കട്ടിലുകൾ മറ്റു സ്ഥലങ്ങളിലേക്കു മാറ്റിയിട്ടാണ് രോഗികളും കൂട്ടിരിപ്പുകാരും കഴിഞ്ഞിരുന്നത്.
എന്നാൽ മഴ ശക്തമായതോടെ വാർഡ് മുഴുവൻ വെള്ളക്കെട്ടാകുന്ന സാഹചര്യമാണ്. ഇതോടെ ചോർച്ചയുള്ള ഭാഗത്തെ കട്ടിലുകളിലുണ്ടായിരുന്ന രോഗികളെ മാറ്റി. കാലവർഷം തുടങ്ങിയശേഷം പനിബാധിതരുടെ എണ്ണം കൂടുതലായതിനാൽ വാർഡിൽനിന്ന് പൂർണമായി രോഗികളെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഒരോ മഴ കഴിയുമ്പോഴും ആശുപത്രിയിലെ ശുചീകരണവിഭാഗം ജീവനക്കാരെത്തി വാർഡിൽ കെട്ടിക്കിടക്കുന്ന വെള്ളം കോരിക്കളയുകയാണു ചെയ്യുന്നത്.





























