ആലപ്പുഴ : തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പോലീസ് തിരിച്ചറിഞ്ഞു. അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് പോലീസ് ഇവരെ കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയ നവജാതശിശു ജനിച്ച് മണിക്കൂറുകൾ ആയിട്ടേയുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് പ്രദേശത്തെ ആശുപത്രികളിൽ പരിശോധന ആരംഭിച്ചിരുന്നു.
കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പോലീസിന് മൊഴി നൽകി.