മസ്കറ്റ്: ഒമാനിലെ ഏറ്റവും ഉയരം കൂടിയ അൽ ഖുവൈറിലെ കൊടിമരം അടുത്ത മാസം ഔപചാരികമായി ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി അറിയിച്ചു. മസ്കത്തിൽ ആരംഭിച്ച ഒമാനി സൊസൈറ്റി ഫോർ ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റിന്റെ എട്ടാമത് വാർഷിക സമ്മേളനത്തിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. 10 മില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ്. 135 ടൺ ഉരുക്ക് കൊണ്ട് നിർമിച്ച ഇതിന്റെ പുറം വ്യാസം അടിഭാഗത്ത് 2,800 മില്ലീമീറ്ററും മുകളിൽ 900 മില്ലീമീറ്ററുമാണ്.
ജിൻഡാൽ ഷദീദുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി കൊടിമരം നിർമിച്ചിരിക്കുന്നത്. ജിൻഡാൽ ഗ്രൂപ്പിന്റെ ഒമാനിലെ ഉപവിഭാഗമായ ജിൻഡാൽ ഷദീദാണ് ഈ സ്മാരക പദ്ധതിക്ക് ധനസഹായം നൽകിയത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിൻറെ ഭാഗമായാണ് ഈ സംരംഭം യാഥാർഥ്യമാക്കുന്നത്. 40 നിലകളുള്ള കെട്ടിടത്തെ മറികടന്ന് ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയായി അൽ ഖുവൈർ സ്ക്വയറിലെ കൊടിമരം നിലകൊള്ളും. കൊടിമരത്തിലെ ഒമാനി പതാകക്ക് 18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉണ്ടാകും. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റ് സംവിധാനവും ഇതിലുണ്ട്. ആവശ്യമായ എൻജിനിയറിങ് പഠനങ്ങളും പൂർത്തിയാക്കി അനുമതികൾ നേടിയതിന് ശേഷമാണ് അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ നിരവധി വിനോദ സൗകര്യങ്ങളാണ് ഒരുക്കുക.
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, ഈത്തപ്പനകൾ, നടപ്പാത, സൈക്ലിങ് പാതകൾ, ഔട്ട്ഡോർ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് എക്സിബിഷൻ, സ്കേറ്റ് പാർക്ക്, കായിക പ്രവർത്തനങ്ങൾക്കായി നിയുക്ത പ്രദേശങ്ങൾ എന്നിവ കൊടിമരത്തിനൊപ്പമുള്ള ഇതര പദ്ധതികളാണ്. ശുചിമുറികൾ, 107 സ്ഥലങ്ങളുള്ള പാർക്കിങ് സ്ഥലം തുടങ്ങിയ പൊതു സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ട്. പദ്ധതി പൂർത്തിയാകുന്നതോടെ വിശ്രമത്തിനും ഔട്ട്ഡോർ സ്പോർട്സിനുമുള്ള സങ്കേതമായി മസ്കത്തിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലം മാറും. ഒമാന്റെ വിഷൻ 2040 ന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായുള്ള പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണമാണ് ഈ പദ്ധതിയെ വേറിട്ടുനിർത്തുന്നത്. മസ്കത്ത് ഗവർണറേറ്റിലെ മസ്കത്ത് മുനിസിപ്പാലിറ്റിയും മേഖലയിലെയും ആഗോളതലത്തിലെയും മുൻനിര ഇരുമ്പ്, ഉരുക്ക് ഉൽപ്പാദകരായ ജിൻഡാൽ ഷെയ്ഡ് അയൺ ആൻഡ് സ്റ്റീൽ എന്നിവക്കുമിടയിലുള്ള ഫലപ്രദമായ സഹകരണമാണ് പദ്ധതിക്ക് പിറകിലുള്ളത്.