ആറന്മുള : ആറന്മുള പാർഥസാരഥിക്ഷേത്രത്തിൽ അഷ്ടമിരോഹിണിനാളിലെ സദ്യയ്ക്ക് വിളമ്പാൻ ചേനപ്പാടി ഗ്രാമത്തിൽനിന്ന് പാളത്തൈര് സമർപ്പിക്കുമെന്ന് വാഴൂർ തീർഥപാദാശ്രമ കാര്യദർശിയും ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ. 25-നാണ് ചേനപ്പാടിയിൽനിന്ന് ശ്രീപാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി 1500 ലിറ്ററിലേറെ തൈര് എത്തിച്ച് തിരുനടയിൽ സമർപ്പിക്കുന്നത്. 26-നാണ് ആറന്മുള ഭഗവാന്റെ സന്നിധിയിൽ വള്ളസദ്യ. പൂർവികർ ചേനപ്പാടിയിൽനിന്ന് കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിൽ തൈര് തയ്യാറാക്കി നൽകിയിരുന്നതിനാലാണ് പാളത്തൈര് എന്ന് പ്രസിദ്ധിയായത്. വള്ളസദ്യയിൽ വഞ്ചിപ്പാട്ട് പാടി വിഭവങ്ങൾ ചോദിക്കുമ്പോൾ ഇപ്പോഴും ചേനപ്പാടി ചെറിയമഠത്തിൽ രാമച്ചാരുടെ പാളത്തൈരേ…അത് കൊണ്ടുവാ…എന്ന് പാടാറുണ്ട്. അതിന് ശേഷമാണ് ചേനപ്പാടിയിൽനിന്നെത്തിച്ച തൈര് വിളമ്പുന്നത്.
ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈര് കൂടാതെ വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽനിന്നുള്ള പാലുകൊണ്ട് തൈര് ഉണ്ടാക്കിയാണ് 1500 ലിറ്ററിലേറെ നൽകുന്നത്. 24-ന് പകൽ മൂന്നിന് മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരുടെയും സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെയും കാർമികത്വത്തിലാണ് പാലിൽ ഉറയൊഴിക്കുന്നത്. 25-ന് രാവിലെ എട്ടിന് 600-ലേറെ ഭക്തരുൾപ്പെടുന്ന സംഘം ഘോഷയാത്രയായി പുറപ്പെടും. ചേനപ്പാടി ഇളങ്കാവ് ഭഗവതിക്ഷേത്രം, ധർമശാസ്താക്ഷേത്രം, ഇടയാറ്റുകാവ് ക്ഷേത്രം, പൂതക്കുഴി ക്ഷേത്രം, കണ്ണമ്പള്ളിൽ ക്ഷേത്രം, കുറ്റിക്കാട്ടുകാവ് ക്ഷേത്രം, കിഴക്കേക്കര ക്ഷേത്രം, അഞ്ചുകുഴി പഞ്ചതീർഥ പരാശക്തിക്ഷേത്രം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടിന് ശേഷം ചേനപ്പാടി എസ്.എൻ.ഡി.പി.യോഗം, പരുന്തന്മല ശ്രീദേവിവിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭക്തജനസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ഘോഷയാത്ര. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ വിവിധ നാരായണീയസമിതികളിലെ അംഗങ്ങളും പങ്കെടുക്കും. ഘോഷയാത്രയ്ക്ക് റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രം, അവിട്ടം തിരുനാൾ ജലോത്സവസമിതി, റാന്നി രാമപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രസമിതി എന്നിവ സ്വീകരണം നൽകും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ടുപാടി പള്ളിയോട സേവാസമിതിയും ദേവസ്വം ഭാരവാഹികളും ഭക്തരും സ്വീകരണം നൽകും.