ആറന്മുള : തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണേ വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുറപ്പെടും. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ സന്ധ്യ ദീപാരാധനക്ക് ശേഷമാകും പുറപ്പെടുന്നത് . കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു പള്ളിയോടം മാത്രമായിരിക്കും തോണിക്ക് അകമ്പടി സേവിക്കുന്നത് .
ഉത്രാട സന്ധ്യയിൽ കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനക്ക് ശേഷം ചോതി അളന്ന നെല്ലിൽ കുത്തിയെടുത്ത അരിയും, വെറ്റിലയും പുകയിലയും പഴം പച്ചക്കറികളുമായി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തിരുവോണത്തോണി പമ്പ നദിയിലൂടെ ആറന്മുളയിലേക്ക് പുറപ്പെടും
മങ്ങാട്ട് ഭട്ടതിരിക്കൊപ്പം കരക്കാരും പരികർമ്മികളും ഉൾപ്പടെ 21 പേർ മാത്രമായിരിക്കും തോണിയിൽ യാത്ര ചെയ്യുന്നത്. 52 കരകളെ പ്രതിനിധീകരിച്ച് ളാഹ ഇടയാറന്മുള പള്ളിയോടം തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും. കരപ്രതിനിധികളായ ഇരുപത്തിനാലു പേരും പള്ളിയോടത്തിൽ നില ഉറപ്പിക്കും അയിരൂർ മഠം, വെച്ചൂർ മന എന്നിവിടങ്ങളിലെ വിശ്രമത്തിന് ശേഷം തിരുവോണനാളിൽ പുലർച്ചെ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിൽ തീരമടുക്കും. തുടർന്ന് കെടാവിളക്ക് തെളിച്ചു പാർത്ഥസാരഥിക്ക് നിവേദ്യം സമർപ്പിക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവോണ സദ്യ ഒഴിവാക്കിയിട്ടുണ്ട് . അതേ സമയം കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.