പാലക്കാട്: വാണിയംകുളം ഡിവൈഎഫ്ഐ ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. പ്രദേശവാസിയായ രാജുവാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. വിനേഷ് ബാറിൽ ഉണ്ടെന്ന് പ്രതികളെ അറിയിച്ചത് രാജുവാണ്. ഷൊർണൂർ ഡിവൈഎഫ്ഐ ബ്ലോക് സെക്രട്ടറി രാഗേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ പിടിയിലായ ഇന്നലെ റിമാൻഡിലായ ഹാരിസുമായി ബന്ധമുളള ബസ് ഡ്രൈവറാണ് രാജു. വാണിയംകുളത്തെ ഒരു ബാറിൽ വിനേഷ് ഉണ്ടെന്നുള്ള കാര്യം ഫോട്ടോയെടുത്ത് ഹാരിസിനെ വിവരമറിയിച്ചത് രാജുവാണ്. രാജുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഗൂഢാലോചനയിൽ രാജുവിന് പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. രാജുവിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അനുഭാവി മാത്രമാണെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ കസ്റ്റഡിയിൽ തുടരുകയാണ്. കേസിലെ മുഖ്യപ്രതി രാഗേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.





























