കോട്ടയം : അതിവേഗം പടരുന്ന കോവിഡ് തരംഗത്തില്‍ വലഞ്ഞു സ്‌കൂള്‍ വിദ്യാര്‍ഥികൾ. രണ്ടു ഡോസ് വാക്‌സിനെടുത്ത അധ്യാപകര്‍ക്കിടയിലും പോസീറ്റിവാകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ ക്ലാസുകളും പ്രതിസന്ധിയിലാണ്. ഓണ്‍ലൈന്‍ ക്ലാസുകളിൽ പഠനം ശക്‌തമാക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നില്‍നില്‍ക്കേയാണു പ്രതിസന്ധി. രോഗബാധിതരായ അധ്യാപകരില്‍ പലരും ഓണ്‍ലൈന്‍ ക്ലാസ് പോലും നടത്താന്‍ കഴിയാത്ത ശാരീരിരക അവസ്‌ഥയിലേക്ക് മാറുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.
നീണ്ട ഇടവേളയ്‌ക്കു ശേഷം അധ്യയന വര്‍ഷം നവംബറില്‍ പുനരാരംഭിച്ചപ്പോള്‍ പോസിറ്റീവാകുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ ഒമിക്രോണ്‍ തരംഗം പടര്‍ന്നതോടെ രോഗബാധിരാകുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എണ്ണം വര്‍ധിച്ചു. ഓരോ ആഴ്‌ചയിലും നൂറിലേറെ അധ്യാപകരും മുന്നൂറോളം വിദ്യാര്‍ഥികളുമാണു പോസിറ്റീവാകുന്നത്. ഒരു ക്ലാസില്‍ രോഗം സ്‌ഥിരീകരിച്ചാല്‍ മറ്റു രോഗലക്ഷണങ്ങളുള്ളവരൊന്നും പരിശോധിക്കാതെ തന്നെ ക്വാറന്റൈനിലേക്കു പോകുന്നതിനാല്‍ യഥാര്‍ഥ രോഗികളുടെ എണ്ണം ഇതിലുമേറെയാണ്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞയാഴ്‌ച എട്ടു സ്‌കൂളുകളാണു കോവിഡിന്റെ അതിതീവ്ര വ്യാപനത്തെത്തുടര്‍ന്ന് അടച്ചത്. 40 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്കു പോസിറ്റീവായാല്‍ അടയ്‌ക്കാമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതേ കാലയളവില്‍ 275 വിദ്യാര്‍ഥികളും 189 അധ്യാപകരും 21 അനധ്യാപരും പോസിറ്റീവായി. മൂന്നു സ്‌കൂളുകള്‍ ക്ലസ്‌റ്ററുകളായി മാറുകയും ചെയ്‌തിരുന്നു.
പല ക്ലാസുകളിലെയും പകുതിയിലേറെ വിദ്യാര്‍ഥികള്‍ പോസിറ്റീവായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താനാകാതെ അധ്യാപകര്‍ വലയുന്നുണ്ട്. എല്ലാവരെയും ഫോണില്‍ വിളിച്ച് അധ്യാപകര്‍ വിവരം തിരക്കണമെന്നതും അംഗബലം കൂടുതലുള്ള സ്‌കൂളുകളില്‍ തിരിച്ചടിയാണ്. ഇത്തരം സ്‌ഥലങ്ങളില്‍ അധ്യാപകര്‍ കൂടി കോവിഡ് പോസിറ്റീവാകുന്നതോടെ പ്രതിസന്ധി ഇരട്ടിക്കുകയും ചെയ്യും.