തിരുവനന്തപുരം: ഫയൽ നീക്കം വേഗത്തിലാക്കാനും കാര്യക്ഷമത കൂട്ടാനും മുഖ്യമന്ത്രി ‘ഡാറ്റാ ഡ്രിവൺ’ ഭരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ജല അതോറിറ്റിയിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ നിർത്തിവെച്ച് അട്ടിമറിക്കുന്നതായി ആക്ഷേപം. അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യം വെച്ച് ഉന്നതരുടെ ഒത്താശയോടെ പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘ് (BMS) തിരുവനന്തപുരം ജല ഭവന് മുന്നിൽ പ്രതിഷേധ സമരം തുടങ്ങി. ഭരണരംഗം കൂടുതൽ സുതാര്യമാക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുമ്പോഴാണ് ജല അതോറിറ്റിയിൽ നിലവിലുണ്ടായിരുന്ന ഓൺലൈൻ സ്ഥലംമാറ്റ സംവിധാനം ഓഫാക്കിയിരിക്കുന്നത്.
സുതാര്യമായ ഓൺലൈൻ രീതി ഒഴിവാക്കി, മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സ്ഥലംമാറ്റ പട്ടികയിൽ വൻതോതിൽ തിരിമറി നടത്താനാണ് ഈ നീക്കമെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് പുള്ളിത്തല ആരോപിച്ചു. വർഷങ്ങളായി ഒരേ സ്ഥലങ്ങളിൽ തുടരുന്ന ചിലർക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും അർഹരായ ജീവനക്കാരെ അവഗണിക്കാനുമാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് സംഘടന ചോദിക്കുന്നു.






























