കോട്ടയം : കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘം നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വില്പന നടത്തിവന്ന മിലൻ (37) ആണ് അറസ്റ്റിലായത്. ഏതാനും നാളുകളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കോട്ടയം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലായത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി യുവാക്കൾക്കും മറ്റും ഉയർന്ന വിലയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. മൂന്ന് കിലോ മുപ്പത് ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസ്, പ്രിവന്റ്റീവ് ഓഫീസർമാരായ ജോബി അഗസ്റ്റിൻ, അശോക് ബി. നായർ, എം.ആർ. രജനീഷ്, പി.പി. മഹേഷ്, വേണുഗോപാൽ കെ. ബാബു, നോബി ടി. സുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാത്യു ജോസഫ്, ഒ.എ. അരുൺ ലാൽ, പി.എം. അമൽ, ഡ്രൈവർ സന്തോഷ് എന്നിവരുമുണ്ടായിരുന്നു.






























