തിരുവല്ല : കേരളത്തിന്റെ സാമൂഹിക ആരോഗ്യ സുസ്ഥിതിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ പൂർണമായും നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേത്രുത്വത്തില്‍ “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ” എന്ന കർമ്മ പദ്ധതിക്ക് തുടക്കം കുറിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മാർത്തോമ്മാ സഭ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (വികസന സംഘം) കോട്ടയം – കൊച്ചി ഭദ്രാസന കമ്മറ്റി യോഗം വിലയിരുത്തി. ലഹരി ഉപയോഗിക്കുന്നവനെ കണ്ടെത്തിയാൽ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ സാധിക്കും, ഇതിലൂടെ മാത്രമേ സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ തടയുവാന്‍ കഴിയൂ. പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ ഈ തീരുമാനം നടപ്പിലാക്കുന്നത് സമൂഹത്തോടുള്ള ഏറ്റവും വലിയ മാനുഷിക ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലഹരി വിപണന ശൃംഖലകളെ കൃത്യമായി നിരീക്ഷിക്കാനും പൂർണ്ണമായും ഇല്ലാതാക്കാനും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. മാർത്തോമ്മാ സഭ ഭദ്രാസന വികാരി ജനറാൾ റവ.ഡോ.സാംസൺ എം ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മാർത്തോമ്മാ സഭാ ഭദ്രാസന സെക്രട്ടറി റവ.അലക്സ് എബ്രഹാം, വികസന സംഘം ഭദ്രാസനം സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റിയംഗം എം എസ് റോയ്, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, പി കെ തോമസ് പ്ലാച്ചിറ, മാത്യൂസ് പൊയ്കയിൽ, രാജു തോട്ടുങ്കൽ, അജേഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.





























