കൊച്ചി : അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. അന്വേഷണ സംഘത്തെ വിപുലീകരിച്ചുകൊണ്ടുള്ള അന്വേഷണമായിരിക്കും നടക്കുക. അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും കേസിൽ അന്വേഷണം നടത്തുക.
സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും ഇതിനായി നിയമിക്കുക. കൂടുതൽ സൗകര്യത്തിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത്. അവയവ കച്ചവടത്തിന്റ ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.
സംസ്ഥാന വ്യാപകമായി അവയവ കച്ചവടം നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് അനധികൃത ഇടപാടുകളിൽ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അവയവ കച്ചവടം തടയുന്നതിനുള്ള പ്രത്യേക നിയമ പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.