ആലപ്പുഴ : ദേശീയ സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രളയ തയ്യാറെടുപ്പിന്‍റെ ഭാഗമായി ജില്ലയില്‍ മോക് ഡ്രില്‍ സംഘടിപ്പിച്ചു. കടക്കരപ്പള്ളി, വെണ്‍മണി, ചെറുതന, ചെട്ടികുളങ്ങര എന്നീ നാലു ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലുമാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്തുകളില്‍ പ്രളയത്തില്‍ അകപ്പെട്ട ആളുകളെ മാറ്റി പാർപ്പിക്കുന്നതും നഗരസഭയിലെ ജനറല്‍ ആശുപത്രിയിലെ വൈദ്യുതി തകരാറിനെ തുടര്‍ന്ന് രോഗികളെ മാറ്റുന്നതും വൈദ്യുതി പുന:സ്ഥാപിക്കുന്നതുമായിരുന്നു മോക് ഡ്രില്ലിന്‍റെ ഉദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും ദുരന്ത മുന്നറിപ്പ് ലഭിച്ച ഉടന്‍ തന്നെ ജില്ലയിലേയും താലൂക്കുകളിലേയും ഇന്‍സിഡന്‍റ് റെസ്പോണ്‍സ് സംവിധാനവും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ എന്നിവ പ്രവർത്തന ക്ഷമമാവുകയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തന സംവിധാനം ഊർജ്ജിതമാക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ക്യാമ്പുകളായി നിശ്ചയിച്ച സ്ഥലത്തേക്ക് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടന്നു. കേന്ദ്രസേനകളായ ഐറ്റിബിപി, എൻ ഡി ആർ എഫ്എന്നീ വിഭാഗങ്ങളില്‍ നിന്ന് പ്രത്യേക നിരീക്ഷകര്‍ ഈ പരിപാടിയെ വിലയിരുത്തി. പോലീസ്, ഫയര്‍, ആരോഗ്യം, മോട്ടോര്‍ വെഹിക്കിള്‍, പ്ലാനിംഗ്, തദ്ദേശസ്വയംഭരണം, ജലസേചനം, ഭക്ഷ്യവിതരണം, മൃഗസംരക്ഷണം, കെ.എസ്.ആര്‍.റ്റി.സി, കെ.എസ്.ഇ.ബി, ഇറിഗേഷന്‍, ഫയര്‍ഫോഴ്സിന്‍റെ കീഴിലുള്ള സിവില്‍ഡിഫന്‍സ്, തുടങ്ങി വിവിധ വകുപ്പുകള്‍ മോക്ഡ്രില്‍ ഏകോപനത്തില്‍ പങ്കാളിയായി.