കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അരിക്കാടിയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആരിക്കാടി കടവത്ത് കുന്നില്‍ വീട്ടിലെ അബ്ദുല്‍ ഖാദറിന്റെയും സൈബയുടെയും മകന്‍ ഇബ്രാഹിം (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കർണാടകയിലെ പ്രമുഖ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയോടെ ഷിറിയ പുഴയിൽ തോണിയിൽ സഞ്ചരിക്കവെ പോലീസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.
രണ്ടു ദിവസമായി നദീതീരത്തും അഴിമുഖത്തും തിരച്ചിൽ നടത്തിയിട്ടും ഇബ്രാഹിമിനെ കണ്ടെത്താനായില്ലായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സൈനബ. സഹോദരങ്ങൾ ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ.






























