തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പി.രാജീവ്. ഓഹരി കൈമാറ്റത്തിൽ തർക്കമില്ലെന്നും അത് നിയമപരമായി കരാറിന് അകത്തുള്ള കാര്യമാണെന്നും രാജീവ് പറഞ്ഞു. വസ്തുതയുമായി ബന്ധമില്ലാത്ത താർക്കിക ബുദ്ധിയാണ് മുഖ്യമന്ത്രി പ്രയോഗിക്കുന്നത്. പൊതുഭരണ-നിയമ-ധനവകുപ്പുകൾ വി.ഡി സതീശൻ കൈവശം വെക്കുന്നത് അപകടകരമാണെന്നും രാജീവ് പറഞ്ഞു. ‘ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതിയുണ്ടോയെന്നതാണ് ഉയരുന്ന ചോദ്യം. വിഷയവുമായും വസ്തുതകളുമായും ബന്ധമില്ലാത്ത താർക്കിക ബുദ്ധിയാണ് മുഖ്യമന്ത്രി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ വകുപ്പുകൾ വി.ഡി സതീശൻ കൈവശം വെക്കുന്നത് അപകടകരമായേക്കും. ഭരണം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കാൻ ഇത് കാരണമാകും.’ രാജീവ് വിമർശിച്ചു.
‘മുഖ്യമന്ത്രി കല്ലുവെച്ച നുണ സത്യമെന്ന രീതിയിൽ പറയുകയാണ്. ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണം. അദാനി കമ്പനിയിൽ എം.എസ്.സി കമ്പനിക്ക് ഓഹരി പങ്കാളിത്തമെന്ന വാർത്ത ആദ്യം വന്നത് ദേശാഭിമാനത്തിൽ അല്ല. പാർട്ടി മുഖപത്രത്തിലല്ല ആദ്യം വാർത്ത വന്നത്. എകണോമിക് ടൈംസിലാണ് ആദ്യം വന്നത്. ജൂൺ മൂന്നിന് മാതൃഭൂമിയിലും വാർത്ത വന്നു’. രാജീവ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള കാര്യങ്ങളിലാണ് ദുരൂഹതയുള്ളതെന്നും രാജീവ് വിശദമാക്കി. വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ടുള്ള ഓഹരി കൈമാറ്റത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയായ അധ്യക്ഷനായി കമ്മിറ്റി പരിശോധിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് മന്ത്രിസഭ പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഇന്ന് പറയുകയുണ്ടായി.






























