തിരുവനന്തപുരം : പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ എതിര്‍പ്പറിയിച്ച പി.ജയരാജനെ തിരുത്തി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി.ശശിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പി.ശശിക്ക് ഒരു അയോഗ്യതയുമില്ല. ഒരു പ്രശ്നത്തെ അടിസ്ഥാനപ്പെടുത്തി ഒരാള്‍ക്കെതിരെ നടപടിയെടുത്താല്‍ ആ നടപടി ആജീവനാന്തം തുടരുന്നതല്ലെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ കാര്യങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. സി.പി.എം ചിലര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നത് അവരെ നശിപ്പിക്കാനല്ല, തെറ്റു തിരുത്തി ശരിയായ നിലയിലേക്ക് നയിക്കാനാണിത്.
ഒരിക്കല്‍ പുറത്താക്കപ്പെട്ടയാള്‍ ആജീവനാന്തം പുറത്താക്കപ്പെടേണ്ടയാളാണെന്നത് തെറ്റായ ധാരണയാണ്. മനുഷ്യരായി ജനിച്ചവര്‍ക്കെല്ലാം തെറ്റുപറ്റും. തെറ്റുപറ്റാത്തവരായി ആരുമില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സമിതിയിലാണ് മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയമിക്കുന്നതിന്റെ സാധുതയും യോഗ്യതയും ചോദ്യം ചെയ്തത്. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഇ.കെ നായനാര്‍ സര്‍ക്കാറിന്റെ കാലത്തെ ശശിയുടെ വിവാദ പ്രവര്‍ത്തനങ്ങളിലേക്ക് ജയരാജന്‍ സംസ്ഥാന സമിതിയുടെ ശ്രദ്ധ തിരിച്ചു. പി.ശശിയുടെ നിയമനം കോടിയേരി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ജയരാജന്റെ വിമര്‍ശനം.
ശശിക്ക് ഇത്തരമൊരു നിയമനം നല്‍കുന്നത് എന്തിന്റെ പേരിലെന്ന് വിശദീകരിക്കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. ഈ നിയമനം സൂക്ഷ്മതയില്ലാത്തതാണ്. ഇതിന്റെ പേരില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഒരു കേഡര്‍ സംഘടന അച്ചടക്കത്തില്‍ വീഴ്ചവരുത്തുമെന്ന് ബോധ്യമുണ്ടെങ്കില്‍ അത് നേതൃത്വത്തെയാണ് അറിയിക്കേണ്ടതെന്ന് കോടിയേരി പ്രതികരിച്ചു. നിയമനത്തിന്റെ ഘട്ടമാണിത്. ഇപ്പോഴല്ല ഇത്തരം വിമര്‍ശനമുന്നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പാര്‍ട്ടി ഘടകത്തില്‍ അത്തരം ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകുമ്പോഴേ വിശദീകരിക്കാന്‍ സാധിക്കൂവെന്ന് ജയരാജന്‍ മറുപടി നല്‍കി. ശശിയുടെ കഴിവിലും കാര്യശേഷിയിലും തനിക്ക് സംശയമില്ല. വീഴ്ചയുണ്ടാകാതിരിക്കാന്‍ ജാഗ്രത വേണമെന്ന് കൂട്ടിച്ചേര്‍ത്താണ് ജയരാജന്‍ നിര്‍ത്തിയത്.
നേതൃത്വത്തില്‍ സംഘടനാ ചുമതല വിഭജിച്ച് നല്‍കിയതിലും വിമര്‍ശനമുയര്‍ന്നു. ചുമതലകള്‍ കടലാസില്‍ എഴുതി വിതരണം ചെയ്യുന്നതല്ലാതെ ആരും അതൊന്നും നിര്‍വഹിക്കുന്നില്ല, ഒരേ നേതാക്കള്‍ക്ക് ഒന്നിലധികം ചുമതലകള്‍ നല്‍കുന്നു എന്നിങ്ങനെയായിരുന്നു വിമര്‍ശനം. വാര്‍ത്ത ചോര്‍ത്തിയത് സംബന്ധിച്ചും വിമര്‍ശനമുയര്‍ന്നു. അതിനിടെ ശശിയുടെ നിയമന ഉത്തരവ് ചൊവ്വാഴ്ച വൈകീട്ട് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വൈകിട്ടെത്തിയ ശശി പിണറായിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അദ്ദേഹം ചുമതലയേല്‍ക്കും.