തിരുവനന്തപുരം: ബി ജെ പി നേതാവ് പത്മജ വേണുഗോപാൽ മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പിന്തുണച്ച് രംഗത്തെത്തി. കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് അവർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനാണ് പത്മജ പിന്തുണ പ്രഖ്യാപിച്ചത്. ഇത് സിമിയുടെ മാത്രം അഭിപ്രായമല്ലെന്നാണ് പത്മജ പറഞ്ഞത്. കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണിതെന്നും, സിമി അത് തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടിയെന്നും പറഞ്ഞ പത്മജ, ഇക്കാര്യം തുറന്ന് കാട്ടിയതിനാൽ സിമിയെ സൈബര്‍ അറ്റാക്ക് ചെയ്യാനും, വ്യക്തിഹത്യ ചെയ്യാനും ഒക്കെ കോണ്‍ഗ്രസ് അണികള്‍ നടത്തുന്ന നീക്കം തികച്ചും അപലപനീയമാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പത്മജ വേണുഗോപാലിൻ്റെ കുറിപ്പ് :കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് പെട്ടെന്ന് ലഭിക്കുന്നതിനെതിരെ പ്രതികരിച്ച സിമി റോസ്‌ബെല്‍ ജോണിന് അഭിനന്ദനങ്ങള്‍.. കോണ്‍ഗ്രസ് സൈബര്‍ അണികളുടെ തനിക്ക് നേരെയുള്ള തെറി വിളികള്‍ക്കെതിരെ സിമി റോസ് ബെല്‍ ജോണ്‍ DIG ക്ക് പരാതി നല്‍കി. കോണ്‍ഗ്രസില്‍ പവര്‍ ഗ്രൂപ്പ് ഉണ്ട്, ആ പവര്‍ ഗ്രൂപ്പിന് താല്പര്യമുള്ള അനര്‍ഹര്‍ ആയ സ്ത്രീകള്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന പരാതിയാണ് സിമി ഉന്നയിച്ചത് … അര്‍ഹതയില്ലാത്ത യുവ വനിതയ്ക്ക് അപ്രതീക്ഷിതമായി രാജ്യസഭാ സീറ്റ് പെട്ടെന്ന് ലഭിച്ചതും, മറ്റൊരു വനിതയ്ക്ക് KPCC ജനറല്‍ സെക്രട്ടറി പദം ലഭിച്ചതും പവര്‍ ഗ്രൂപ്പിെൻ്റെ താല്‍പര്യക്കാര്‍ ആയതിനാലാണ് എന്ന ആരോപണമാണ് സിമി ഉന്നയിച്ചത്.
ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല. കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്. സിമി അത് തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടി എന്നു മാത്രം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന നെറികേടുകള്‍ ചൂണ്ടിക്കാട്ടി എന്നതിൻ്റെ പേരില്‍ സിമിയെ സൈബര്‍ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ കോണ്‍ഗ്രസ് അണികള്‍ നടത്തുന്ന നീക്കം തികച്ചും അപലപനീയം- സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. വരും ദിവസങ്ങളില്‍ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സ്ത്രീയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ചാല്‍ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന് വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി. ഓര്‍ത്താല്‍ നന്ന്.