തിരുവനന്തപുരം : തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പത്മജ താത്‌പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദവികൾ ലക്ഷ്യമിട്ടല്ല പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എത്തിയത്. പത്മജയ്ക്ക് കെ മുരളീധരനെക്കാൾ രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തുമുണ്ട്. അർഹതയുള്ളവർക്ക് കോൺഗ്രസിൽ പരിഗണന ഇല്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നത് കെ സുരേന്ദ്രൻ സ്ഥിരീകരിച്ചു. ബിജെപിയിലേക്ക് വരുന്ന കാര്യം എസ് രാജേന്ദ്രൻ തീരുമാനിച്ചിട്ടില്ല. പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാനാവില്ല. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. പാർട്ടിയിലേക്ക് വരുന്നവർക്ക് അർഹമായ പരിഗണന ഉറപ്പാണ്. ഇനിയും പലരും പാർട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകൾ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്നും കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.