ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ‘ഭാരതം ഭീകരതയ്ക്ക് വഴങ്ങില്ല. ഈ ക്രൂരമായ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ല. കനത്ത ഹൃദയത്തോടെ, മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു’. അമിത് ഷാ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ച അമിത്ഷാ ക്രൂരമായ പ്രവൃത്തി ചെയ്തവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകി. അതേസമയം ജമ്മു കശ്മീർ സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നല്‍കും.
ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഭീകരാക്രമണത്തിൽ പങ്കെടുത്തെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളും സുരക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്. ആക്രമണത്തിലെ ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
ആസിഫ് ഫൗജി,സുലൈമാൻ ഷാ,അബു തൽഹാ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൂടുതല്‍ പേരുടെ രേഖാചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരര്‍ക്കായി ശക്തമായ തിരച്ചിലാണ് പഹല്‍ഗാം മേഖലയില്‍ നടക്കുന്നത്. കൂടുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തുമെന്നും സുരക്ഷാസേന അറിയിച്ചു. പ്രദേശത്തെ ഹോട്ടലുകളും സിസിടിവികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്.