ന്യൂഡൽഹി : കോവിഡ് വ്യാപന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് (രാജ്യാന്തര വിമാന സര്‍വ്വീസുകളില്‍ എത്തുന്നവര്‍) ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസത്തെ പെയ്‌ഡ് ക്വാറന്റീൻ നിർബന്ധമാക്കി. ഇതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. പെയ്‌ഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻീൻ കാലയളവിന് ശേഷം ഇവർ ഏഴ് ദിവസം വീടുകളിലും ക്വാറൻീനിൽ കഴിയണം. യാത്ര തിരിക്കുന്നതിന് മുമ്പ് പെയ്‌ഡ് ക്വാറന്റീനുള്ള സമ്മത പത്രം എല്ലാ യാത്രക്കാരും നൽകണം. ബുക്കിങ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇക്കാര്യം എംബസി/അധികൃതർ പരിശോധിക്കുമെന്നും വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.
ഡൽഹി-എൻസിആർ പരിധിയിൽ താമസിക്കാൻ താത്‌പര്യപ്പെടുന്ന രാജ്യാന്തര യാത്രക്കാർക്ക് വിമാനത്താവള അധികൃതരുടെ പ്രാഥമിക പരിശോധനയും തുടർന്ന് സർക്കാർ ചുമതലപ്പെടുത്തിയ ആരോഗ്യപ്രവർത്തകരുടെ രണ്ടാംഘട്ട പരിശോധനയും ഉണ്ടാകും. ഇതിന് ശേഷം മാത്രമേ യാത്രക്കാരെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് അയക്കുകയുള്ളു.
ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾ, കുടുംബത്തിൽ ആരുടെയെങ്കിലും മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്കും ഇളവുകൾ നൽകും. ഇതിനായി airportcovid@gmail.,com എന്ന ഇമെയിൽ വിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകണമെന്നും വിമാനത്താവള അതോറിറ്റിയുടെ മാർഗനിർദ്ദേശത്തിൽ പറയുന്നു.
എല്ലാ ആഭ്യന്തര യാത്രക്കാർക്കും നിർബന്ധമായും തെർമൽ സ്കാനിങ് നടത്തും. രോഗലക്ഷണമില്ലാത്തവരെ മാത്രമേ വിമാനത്താവളത്തിൽ നിന്ന് പുറത്തുവിടുകയുള്ളു. ഇവർ ഏഴ് ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് വന്ദേ ഭാരതിന് കീഴിലുള്ള കണക്ഷൻ വിമാനങ്ങളിൽ മാത്രമേ യാത്ര അനുവദിക്കു. വന്ദേ ഭാരത് വിമാനങ്ങളിലല്ലാതെ വരുന്നവര്‍ ആഭ്യന്തര വിമാനങ്ങളിൽ കയറാൻ പ്രത്യേകം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.