കാബൂൾ: 48 മണിക്കൂർ നീണ്ട വെടിനിർത്തലിന് ശേഷം ആക്രമണം തുടർന്ന പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ അടിയന്തര വെടിനിർത്തലിന് സമ്മതിച്ചെന്ന് ഖത്തർ. ശനിയാഴ്ച ദോഹയിൽ നടന്ന കൂടിയാലോചനയിൽ ഇരുരാജ്യങ്ങളും അടിയന്തര വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തുർക്കിയയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് വെടിനിർത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിരമായ വെടിനിർത്തലിനെ കുറിച്ചും ജനങ്ങളുടെ സുരക്ഷയെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി വരുംദിനങ്ങളിൽ കൂടുതൽ കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെടിവെപ്പ് തുടങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്താനാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് പാകിസ്താൻ അവകാശപ്പെട്ടു. ഇതിനോട് അഫ്ഗാനിസ്താൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.





























