ദില്ലി: ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്ഥാൻ്റെ അതിരൂക്ഷമായ ആക്രമണം തുടരുന്നു. ഡ്രോൺ വഴിയാണ് രണ്ട് സ്ഥലത്തും ആക്രമണം നടത്തുന്നത്. ഒപ്പം ജമ്മു കശ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ പാക് സൈന്യം അതിരൂക്ഷമായി വെടിയുതിർക്കുന്നുണ്ട്. ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു. ഒരു കുടുംബത്തിലുള്ള മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒപ്പം ഷെല്ലാക്രമണവും നടത്തുന്നുണ്ട്.
രാത്രി എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തിൽ ഒരിക്കൽ പോലും ഒരു ഡ്രോൺ പോലും നിലംതൊട്ടില്ലെന്നതാണ് വിവരം. എല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തിട്ടിട്ടുണ്ട്. നിലവിൽ വരുന്ന വിവരമനുസരിച്ച് ആകെ 8 ഇടങ്ങളില് ഡ്രോൺ ആക്രമണം നടന്നിട്ടുണ്ട്. പത്തിലധികം സ്ഥലങ്ങളിൽ സൈറൺ മുഴങ്ങി. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്. കാശ്മീരിലെ അവന്തിപുരയിൽ ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടു. ബാരാമുള്ളയിലും ഡ്രോണുകളെത്തിയിട്ടുണ്ട്. ഇതാദ്യമായാണ് കശ്‌മീർ അതിർത്തിയിൽ പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുന്നത്.