പാലക്കാട് : അനധികൃതമായി മണ്ണ് കടത്തിയ 11 ലോറികൾ പാലക്കാട് സൗത്ത് പോലീസ് പിടികൂടി. രാവിലെ പിരിവുശാല കൂട്ടുപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറികൾ പിടികൂടിയത്. എട്ട് വാഹനങ്ങളിൽ അനുമതിയില്ലാത്ത മണ്ണും ഒരെണ്ണത്തിൽ മണലും കണ്ടെത്തി. രണ്ടു ലോറികൾ വ്യാജപാസ് ഉപയോഗിച്ചിരുന്നു. മലപ്പുറം മക്കരപ്പറമ്പ്, കണ്ണൂരിലെ പിലാത്തറ എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ സിമൻറ് കമ്പനികളിലേക്കാണ് മണ്ണ് കൊണ്ടുപോകുന്നതെന്ന് അന്വേഷണത്തിൽ വൃക്തമായതായി ടൗൺ സൗത്ത് പോലീസ് പറഞ്ഞു.
മൈനിങ് – ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് മണ്ണെടുക്കലും കടത്തലും. പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ പാസാണ് ഉപയോഗിച്ചിരുന്നത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി. ദിവസേന മുപ്പതോളം ലോഡ് മണ്ണാണ് മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി കടത്തുന്നത്. പാലക്കാട് ഡി.വൈ.എസ്.പി പി.സി ഹരിദാസ്, സൗത്ത് ഇൻസ്പെക്ടർ ടി.ഷിജു എബ്രഹാം, എസ്.ഐ മഹേഷ്കുമാർ, ഗ്രേഡ് എസ്.ഐ മാരായ സി.എസ് രമേഷ്, ഷിബു, സീനിയർ സി.പി.ഒമാരായ എം. സുനിൽ, രമേഷ്, സി.പി.ഒ മാരായ രവി, രാജീവ്, വിപിൻ, സജീന്ദ്രൻ, ശിവദാസൻ, കണ്‍ട്രോള്‍റൂം ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് ലോറികൾ പിടികൂടിയത്.





























