പാലക്കാട് : പതിറ്റാണ്ടുകളായി കേരളത്തിലെ ചെത്തു വ്യവസായത്തിന്റെ ഹൃദയമിടിപ്പായ പാലക്കാട്ടെ ചിറ്റൂർ മേഖല ഗുരുതരമായ നിലനിൽപ്പ് ഭീഷണിയിൽ. കണ്ണൂരും തിരുവനന്തപുരവും ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പരമ്പരാഗത രീതിയിൽ കള്ള് എത്തിച്ചിരുന്ന ചിറ്റൂരിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ, പരിചയസമ്പന്നരായ ചെത്തുതൊഴിലാളികൾ കൂട്ടത്തോടെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് കുടിയേറുകയാണ്. തെങ്ങുകളിൽ നിന്നുള്ള കള്ളിന്റെ ഉത്പാദനത്തിൽ ഉണ്ടായ വൻ കുറവും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമവുമാണ് പരമ്പരാഗത ചെത്തു വ്യവസായ മേഖലയെ തളർത്തുന്നതെന്ന് വ്യവസായ പ്രതിനിധികളും തൊഴിലാളി സംഘടനകളും തെങ്ങ് കർഷകരും ചൂണ്ടിക്കാണിക്കുന്നു.
ലൈസൻസ് പ്രകാരം ചിറ്റൂർ മേഖലയിൽ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കള്ള് വരെ ഉത്പാദിപ്പിക്കാൻ അനുമതിയുണ്ട്. ഇതിനായി 1.9 ലക്ഷം തെങ്ങുകൾ ചെത്താനും അനുവാദമുണ്ട്. എന്നാൽ നിലവിൽ യഥാർത്ഥ ഉത്പാദനം കടുത്ത പ്രതിസന്ധിയിലാണെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നു. നിലവിൽ പ്രതിദിന ഉത്പാദനം 40,000 ലിറ്റർ പോലും കടക്കാൻ പാടുപെടുകയാണ്.






























