പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല തുടങ്ങാൻ ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി സർക്കാർ റദ്ദാക്കണമെന്ന് പാലക്കാട് സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. മദ്യനിർമ്മാണ ശാലക്കെതിരെ ശക്തമായ എതിർപ്പാണ് മലമ്പുഴ മണ്ഡലം കമ്മിറ്റി ഉയർത്തിയത്. പദ്ധതിക്കുള്ള വെള്ളം എവിടെ നിന്ന് കണ്ടെത്തുമെന്നും ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നും യോഗത്തിൽ ചർച്ച ഉയർന്നു. കമ്പനി ഏറ്റെടുത്ത സ്ഥലത്ത് 5 ഏക്കർ കൃഷിഭൂമി നികത്താൻ അനുവദിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രേവതി ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണെന്നും മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം. പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കും. നമുക്ക് ഇക്കാര്യത്തിൽ മുൻ അനുഭവങ്ങളുണ്ടല്ലോ. പഞ്ചായത്ത് അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് പഞ്ചായത്തിലെ 55,000 വരുന്ന ജനങ്ങളോടുളള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ചു. ആവശ്യത്തിനുളള ഭക്ഷ്യോൽപ്പന്നങ്ങൾ ഇവിടെ ഉണ്ടാക്കിയെടുക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത് കൂടേയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു.