പാലക്കാട് : ബി.ജെ.പി. ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ പാർട്ടി കൗൺസിലർമാർക്കിടയിലുള്ള അഭിപ്രായഭിന്നത മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ തെളിവെടുപ്പിന് ബി.ജെ.പി. സംസ്ഥാനഭാരവാഹിയെത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച തെളിവെടുപ്പ് നടന്നത്.
ഇരുവിഭാഗവും സംസ്ഥാന ജനറൽ സെക്രട്ടറിക്ക് മുന്നിൽ വാദപ്രതിവാദങ്ങൾ നിരത്തി നിലപാടുകൾ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യദിവസം നടന്നത്. കൗൺസിലർമാർ അടക്കമുള്ളവർ വാദങ്ങൾ നേതൃത്വത്തിന് മുന്നിൽ നിരത്തിയതായാണ് വിവരം.
കഴിഞ്ഞ ദിവസം നടന്ന പാർട്ടികൗൺസിലർമാരുടെ യോഗത്തിൽ പരസ്പരം പഴിചാരിത്തുടങ്ങിയ തർക്കം പിന്നീട് ചേരിതിരിഞ്ഞുള്ള ആരോപണത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പാർട്ടിയുടെ പാർലമെന്ററി പാർട്ടിയോഗത്തിലും ചർച്ച അവസാനിച്ചത് വാക്കുതർക്കത്തിലായിരുന്നു. ഇതോടെയാണ് വിഷയത്തിൽ സംസ്ഥാനകമ്മിറ്റി ഇടപെട്ടത്.
കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കാതിരിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട് എത്തിയതെന്നാണ് സൂചന.
വനിതാംഗത്തിനെതിരേ രൂക്ഷവിമർശനമുയർത്തിയ കൗൺസിലർക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നേതൃത്വം നീങ്ങാനിടയില്ല.
പരാതികളിൽ വിശദമായ ചർച്ച നടത്തിയശേഷം പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കാത്ത തരത്തിൽ പരിഹാരനടപടികളുണ്ടാവുമെന്ന് അറിയുന്നു. സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള പാലക്കാട് നഗരസഭയിൽ ഉയർന്ന പ്രശ്നങ്ങൾ ജില്ലയിലാകെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തിലേക്ക് വളരാൻ അനുവദിക്കരുതെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം പുതിയ സമരപരിപാടികളുമായി പാർട്ടിവേദികൾ സജീവമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ വിവാദങ്ങളിൽ തല വെക്കേണ്ടെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ നിർദേശവും.
പ്രശ്നപരിഹാരനടപടികളുടെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വാഴ്ചയും ജില്ലയിൽ തുടർന്നേക്കുമെന്നാണ് സൂചന. എല്ലാവരുടെയും പരാതികൾ കേട്ട് വിശദമായ ചർച്ചയും വിശകലനവും ഉണ്ടാവുമെന്നും അറിയുന്നു.