പാലക്കയം: പാലക്കയം കൈക്കൂലി കേസില്‍ പിടിയിലായ സുരേഷ് കുമാര്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങിയതായി മൊഴി. 2001 ല്‍ അട്ടപ്പാടി പാടവയല്‍ വില്ലേജ് ഓഫീസില്‍ ജോലിയ്ക്ക് കയറി രണ്ടാം ദിവസം കൈക്കൂലിയായി കിട്ടിയത് 500 രൂപയാണ്. സ്ഥലമളക്കാന്‍ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് കൈക്കൂലി വിഹിതം കിട്ടിയത്. പിറ്റേ ദിവസവും 500 രൂപ കിട്ടിയപ്പോള്‍ കൈക്കൂലി പ്രധാന ലക്ഷ്യമായെന്നും സുരേഷ് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലുണ്ട്. ഇങ്ങനെ കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴിയുണ്ട്.
അതീവ ജാഗ്രതയോടെയാണ് സുരേഷ് കുമാര്‍ നീങ്ങിയിരുന്നത്. നേരിട്ട് മാത്രമേ സുരേഷ് സാധാരണക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുള്ളു. ഫോണിലൂടെ സംസാരിക്കുമ്പോള്‍ നേരിട്ട് വരാന്‍ ആവശ്യപ്പെടും. തരേണ്ട പണത്തെ കുറിച്ച പറയുകയും നേരിട്ട്തന്നെയായിരുന്നു. വിജിലന്‍സ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരുമാസവും രീതി ഇങ്ങനെ തന്നെയായിരുന്നു. തേനും കുടംപുളിയും നാണയ തുട്ടുകളുമടക്കം പ്രതി കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലന്‍സ് കണ്ടെത്തി. നാട്ടുകാരുടെ മാസങ്ങളായുള്ള പരാതി അവഗണിച്ചാണ് പ്രതി വില്ലേജ് അസിസ്റ്റന്റായി തുടര്‍ന്നിരുന്നത്. വിജിലന്‍സ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സംസ്ഥാന വിജിലന്‍സ് റെയ്ഡുകളുടെ ചരിത്രത്തിലെ തന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അനധികൃത സ്വത്ത് സമ്പാദ്യം പിടികൂടുന്നത്. 35,70,000 രൂപയാണ് ആകെ സുരേഷ് കുമാറിന്റെ ലോഡ്ജില്‍ നിന്ന് പിടിച്ചെടുത്തത്.