പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ റെക്കോർഡ് വരുമാനം. 2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ വരുമാനം നൂറു കോടി രൂപ കവിഞ്ഞതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. 103,24,13,525 (നൂറ്റി മൂന്നു കോടി ഇരുപത്തി നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്) രൂപയാണു രേഖപ്പെടുത്തിയ വരുമാനം. മുൻ വർഷം ഇതു 97.32 കോടി രൂപയായിരുന്നു. അതിനു മുൻപുള്ള വർഷങ്ങളിൽ യഥാക്രമം 86.06 കോടിയും 80.62 കോടിയും.പ്രതിവർഷം ശരാശരി 1.20 കോടി ഭക്തരാണു പഴനിയിലെത്തുന്നത്. അന്നദാനം, സൗജന്യ മുടിക്കാണിക്ക, പ്രസാദ വിതരണം, ക്ഷേത്ര ഭരണസമിതിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സൗജന്യ ഭക്ഷണപദ്ധതി ഉൾപ്പെടെ വിവിധ സേവനങ്ങൾ ക്ഷേത്രം നടപ്പാക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏകദേശം 140 കോടി രൂപയുടെ സൗജന്യ സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.ക്ഷേത്രത്തിലെ പ്രസിദ്ധമായ പഞ്ചാമൃതത്തിന്റെ വിൽപനയും ഈ വർഷം റെക്കോർഡിലെത്തിയതായി ഭരണസമിതി അറിയിച്ചു. 1435 റവന്യൂ വർഷത്തിൽ 63.16 കോടി രൂപയുടെ പഞ്ചാമൃതമാണു ഭക്തർ വാങ്ങിയത്.





























