കൊച്ചി : പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ റിമാന്റിൽ കഴിയുന്ന മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നു വിജിലൻസ്. കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രണ്ടു തവണയായി ഒരോ ദിവസം വീതം വിജിലൻസ് സംഘം ആശുപത്രിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യിലിലും കാര്യമായ രീതിയിൽ ഇബ്രാഹിംകുഞ്ഞ് സഹകരിച്ചില്ല. പാലം നിർമാണവുമായി ബന്ധപ്പെട്ട കരാറുകാരിൽ നിന്നും ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയെന്നതാണ് വിജിലൻസിന്റെ പ്രധാന ആരോപണം.
കരാർ ആർഡിഎസ് കമ്പനിക്ക് നൽകുന്നതിനായി ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതായും ചട്ടവിരുദ്ധമായി കരാറുകാരന് മുൻകൂർ പണം നൽകിയെന്നതുമടക്കമുള്ള വിവരങ്ങൾ നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതടക്കo കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് വിജിലൻസ് ശ്രമിക്കുന്നത്. എന്നാൽ ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിൽ സ്വീകരിക്കുന്നതെന്നാണ് വിവരം. അർബുദ ബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ കഴിഞ്ഞ നവംബർ 18 നാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. എന്നാൽ ആശുപത്രിയിൽ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിർദേശത്തെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിൽ എത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്തത്.
തുടർന്ന് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ച മെഡിക്കൽ ബോർഡ് ആശുപത്രിയിൽ തന്നെ അദ്ദേഹത്തെ തുടരാൻ അനുവദിച്ചതോടെ കോടതി വീണ്ടും ആശുപത്രിയിൽ തന്നെ റിമാന്റു ചെയ്യുകയും നിബന്ധനകളോടെ ആശുപത്രിയിൽ വെച്ച് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം ആശുപത്രിയിൽ വെച്ച് രണ്ടു തവണ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. ഇതിനിടയിൽ ജാമ്യം തേടി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചുവെങ്കിലും കോടതി ഇത് തള്ളിയിരുന്നു.