കോഴിക്കോട് : പാളയത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന സ്ഥലത്ത് തെളിവെടുപ്പുനടത്തി. പിടിയിലായ മാങ്കാവ് സ്വദേശി കുറ്റിയിൽത്താഴം പോത്തഞ്ചേരിത്താഴം തെക്കിനേടത്ത് മീത്തൽ ദീപക്കിനെയാണ് (21) അന്വേഷണസംഘം ശനിയാഴ്ച ഉച്ചയോടെ കൊലപാതകംനടന്ന മുറിയിലെത്തിച്ചത്. ദീപക്കിനെ സ്ഥലത്ത് എത്തിച്ചതോടെ കൊല്ലപ്പെട്ട ബിജുവിന്റെ അമ്മ ബേബി, സഹോദരി ബിന്ദു എന്നിവരിൽ നിന്നും ഏറെ വൈകാരികമായ പ്രതികരണങ്ങളുണ്ടായി. മൃതദേഹം കിടന്നമുറി പോലീസ് തെളിവെടുപ്പിനായി തുറന്നപ്പോഴായിരുന്നു നാടകീയരംഗങ്ങളുണ്ടായത്.
‘മകനെ കൊന്നില്ലേ’യെന്ന് അമ്മയും ‘ചേട്ടനെ എന്തിനാണ് കൊന്നതെന്ന്’ സഹോദരിയും കരഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ ‘ഞാൻ ആരെയും കൊന്നിട്ടില്ലെന്നും എനിക്കെന്തിനാണ് കൊല്ലേണ്ട ആവശ്യമെന്നു’മായിരുന്നു ദീപക്കിന്റെ മറുചോദ്യം. ദീപക്കിനെ സ്ഥലത്ത് എത്തിക്കുന്നതിന് മുൻപ് ബിജുവിന്റെ വീടിനുസമീപത്ത് ഒട്ടേറെ പോലീസുകാരെ വിന്യസിച്ചിരുന്നു. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു (38)വിനെ ഞായറാഴ്ച പുലർച്ചെയാണ് കൊലപ്പെടുത്തിയത്. ദീപക്കിന്റെ വീടിനുപിന്നിലെ കുറ്റിക്കാട്ടിൽനിന്ന് കൊലയ്ക്ക് ഉപയോഗിച്ച കത്തിലഭിച്ചതായി പോലീസ് വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം രക്തം പുരണ്ട ബനിയൻ കത്തിച്ചസ്ഥലത്തിന് സമീപത്തുനിന്നായിരുന്നു കത്തി കിട്ടിയതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച കൊലയ്ക്കുപയോഗിച്ച ആയുധത്തിനായി വീടിന് മുന്നിലെ കിണറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇവിടെനിന്ന് ആയുധമൊന്നും ലഭിച്ചില്ല.






























