ബീജിങ്: ഫലസ്തീൻ ഐക്യം സംബന്ധിച്ച ‘ബീജിങ് പ്രഖ്യാപന’ത്തിൽ പ്രധാന രാഷ്ട്രീയ പാർട്ടികളായ ഹമാസും ഫത്ഹും ഒപ്പുവെച്ചതായി ചൈന അറിയിച്ചു. മൂന്ന് ദിവസമായി ബീജിങ്ങിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കരാറിൽ വിവിധ ഫലസ്തീൻ സംഘടനകൾ ഒപ്പുവെച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ അവസാനിപ്പിച്ച് ഫലസ്തീൻ ഐക്യം കെട്ടിപ്പടുക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. 14 ഫലസ്തീൻ സംഘടനകളാണ് ബീജിങ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ഈ കരാർ ഫലസ്തീന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്നും സംഘർഷ മേഖലകളിൽ ചൈന മധ്യസ്ഥത വഹിക്കുന്നതിന്റെ പ്രാധാന്യം ഉയർന്നുവരുന്നതിന്റെ ലക്ഷണമാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫലസ്തീന്റെ വിമോചനത്തിനായുള്ള ചരിത്ര മുഹൂർത്തമാണിതെന്ന് ചൈനീസ് വിദേകാര്യ മന്ത്രി വാങ് യി പറഞ്ഞു. യുദ്ധാനന്തരം ഗസ്സയിൽ ഒരു ഇടക്കാല ദേശീയ അനുരഞ്ജന സർക്കാർ രൂപീകരിക്കുകയാണ് പ്രഖ്യാപനത്തിലെ പ്രധാന വിഷയമെന്ന് അദ്ദേഹം വ്യക്തമാക്കി. സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തലിനായി ചൈനയുടെ പിന്തുണയുണ്ടാകും. കൂടാതെ ദ്വിരാഷ്ട്ര പരിഹാരത്തിനായി അന്താരാഷ്ട്ര സമാധാന കോൺഫറൻസ് സംഘടിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.