പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ ഗ്രാമപഞ്ചായത്തിലെ മാമ്പിലാലി മലപ്പുറം സെറ്റിൽമെൻ്റ് ഉന്നതിയിലെ നിരവത്ത് മേലേതിൽ പൊടിയമ്മ രാജപ്പ(60)നെയാണ് പന്തളം ജനമൈത്രി പോലീസ് ഏറ്റെടുത്ത് അഗതിമന്ദിരത്തിൽ എത്തിച്ചത്. കഴിഞ്ഞ 5 വർഷമായി ഇവര്‍ സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. അയൽവാസികളുടെ കരുണയിലായിരുന്നു പൊടിയമ്മ കഴിഞ്ഞിരുന്നത്. പരസഹായമില്ലാതെ തിരിയാൻ പോലും കഴിയാത്ത ഇവരുടെ ദുരവസ്ഥ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റാണ് പന്തളം ജനമെത്തി പോലീസിനെ അറിയിക്കുന്നത്.
തുടർന്ന് പന്തളം എസ്.എച്ച്.ഒ വി.സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ജനമൈത്രി പോലീസ് എത്തി ഇവരുടെ ദുരവസ്ഥ മനസ്സിലാക്കുകയും തുടർന്ന് കിടങ്ങന്നൂര്‍ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റിൽ പൊടിയമ്മയെ എത്തിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ സജീഷ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ എസ്.അൻവർഷ ,എ.എസ്.ഐ മാരായ മഞ്ജു മോൾ, ബീന കെ. എന്നിവരുടെ നേതൃത്വത്തിൽ തുമ്പമൺപഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ സാമുവൽ മാത്യു, അമ്പിളി കെ.കെ, ജോജി തോമസ് ജനമൈത്രി സമിതി മെമ്പർ ഷൈനി, കരുണാലയം മാനേജർ ധന്യ, ആശാവർക്കർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പൊടിയമ്മയുടെ സംരക്ഷണച്ചുമതല കിടങ്ങന്നൂർ കരുണാലയം അഗതി മന്ദിരം അധികൃതരെ ഏല്‍പ്പിച്ചു.





























