പത്തനംതിട്ട : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് കത്ത് അയച്ചു. നഗരസഭയിലെ ബജറ്റ് മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെയാണ് പാസാക്കിയെന്നാണ് സെക്രട്ടറിയുടെ കണ്ടെത്തൽ. എന്നാൽ നിയമ പ്രകാരമല്ലാത്തതൊന്നും നഗരസഭയിൽ നടന്നിട്ടില്ലെന്നാണ് ചെയർപേഴ്സൻ്റെ വിശദീകരണം
പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചർച്ചകളും വൻ രാഷ്ട്രീയ വിവാദങ്ങളായിരുന്നു. പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസക്കിയിട്ടും പന്തളത്ത് മാത്രം 2021 2022 സാമ്പത്തിക വർഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല.
ഇക്കാലയളിവിലെല്ലാം നഗരസഭയിൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജൂലൈ 7 ന് പുതുതായി എത്തിയ സെക്രട്ടറി രേഖകൾ പരിശോധിച്ചപ്പോഴാണ് മാർച്ച് 22 ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാൻ കഴിഞ്ഞില്ലെന്നും കണ്ടത്തി. കൗൺസിൽ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയിട്ടുണ്ട്.
നഗരസഭയായതിന് ശേഷം കണ്ടിൻജന്റ്, സാനിറ്റേഷൻ മേഖലകളിലൈായി 23 ജീവനക്കാരുടെ തസ്തികകൾ അനുവദിച്ചിട്ടും നിയമവിരുദ്ധമായി പഞ്ചായത്ത് ആയിരുന്ന കാലത്തെ സാനിറ്റേഷൻ സൊസൈറ്റിയാണ് നഗരസഭയിൽ പ്രവർത്തിക്കുന്നതെന്നും കത്തിൽ പരാമർശിക്കുന്നു. എന്നാൽ എല്ലാ ആരോപണങ്ങളെയും തള്ളുകയാണ് നഗരസഭ അധ്യക്ഷ. ബജറ്റിലടക്കം ഭരണ സമിതിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് പുതിയ പിടിവള്ളിയാണ് സെക്രട്ടറിയുടെ കത്ത്.