പത്തനംതിട്ട: പന്തളം നഗരത്തെ മാലിന്യമുക്തമാക്കാൻ ലോകബാങ്ക് സഹായത്തോടെ സമഗ്ര പദ്ധതി നടപ്പാക്കാൻ നഗരസഭ. ഇതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഗഡുവായി അനുവദിച്ച 76,51,087 രൂപ വിനിയോഗിച്ചാണ് ആദ്യ ഘട്ടം നടപ്പാക്കുക. പദ്ധതി തുകയുടെ 70 ശതമാനം ലോകബാങ്കും 30 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും വഹിക്കും.
ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. മുട്ടാർ നീർച്ചാലിന്റെ കരയിൽ അടിഞ്ഞുകൂടിയ മാലിന്യം നിർമാർജനം ചെയ്യുന്നതിനു മുന്നോടിയായി എത്ര അളവിൽ മാലിന്യമുണ്ടെന്നു കണ്ടെത്താനുള്ള സർവേ പൂർത്തിയായി. കുറുന്തോട്ടയം പാലം മുതൽ കെഎസ്ആർടിസി വരെയുള്ള ഭാഗത്തായിരുന്നു സർവേ. ഇവ ശേഖരിച്ചു കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്ത് തയാറാക്കുന്ന താൽക്കാലിക ഷെഡിൽ പ്ലാസ്റ്റിക്, ജൈവ, ചില്ല് മാലിന്യങ്ങൾ വെവ്വേറെ തരംതിരിക്കും. ഇതിന്റെ റിപ്പോർട്ട് ഖരമാലിന്യ പരിപാലന വിഭാഗം അധികൃതർക്ക് കൈമാറും. നീർച്ചാലിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മാലിന്യം നീക്കും. വശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. മാലിന്യം സംസ്കരിച്ചു വളമാക്കുന്നതും പ്ലാസ്റ്റിക് പൊടിക്കുന്ന സംവിധാനവും വരും.
ഹരിതകർമസേനാംഗങ്ങൾക്ക് ശുചിമുറി, വിശ്രമമുറി അടക്കം പദ്ധതിയിലുണ്ട്. ഈ ജോലികൾ പിന്നീട് തുടങ്ങും. ചന്തയിലെ ജൈവമാലിന്യ സംസ്കരണത്തിനായി ശുചിത്വമിഷന്റെ ധനസഹായത്തോടെയുള്ള തുമ്പൂർമുഴി പദ്ധതിക്കുള്ള സൗകര്യങ്ങൾ പൂർത്തിയാകുന്നു. 4 അറകളുള്ള യൂണിറ്റ് നിർമിച്ചത് 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ്. ഏപ്രിൽ ആദ്യം പ്രവർത്തനം തുടങ്ങുമെന്നു സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു.
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീ സൃഷ്ടിച്ച ആശങ്കയ്ക്കിടയിൽ പന്തളം ചന്തയിൽ മാലിന്യത്തിനു തീപിടിച്ചതോടെ അതിവേഗ പരിഹാരത്തിനായി ഭരണസമിതി നെട്ടോട്ടത്തിൽ. ഖരമാലിന്യ പരിപാലന വിഭാഗം, ശുചിത്വമിഷൻ, ഫയർ ഫോഴ്സ് എന്നിവയുടെ തിരുവനന്തപുരത്തെ ആസ്ഥാനത്തെത്തിയ ഭരണസമിതി അംഗങ്ങൾ മേധാവികളുമായി ചർച്ച നടത്തി. ലോക ബാങ്ക് സഹായത്തോടെയുള്ള പദ്ധതിയിൽ ബയോ മൈനിങ് നടത്താൻ സെപ്റ്റംബറിലാണ് അനുമതി ലഭിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ചന്തയിൽ മാലിന്യത്തിനു തീപിടിച്ചത് അടക്കമുള്ള വിവരങ്ങൾ പരിപാലന വിഭാഗത്തിനു കൈമാറി. ജൂണിലെ മഴ കൂടി കണക്കിലെടുത്ത് 75 ദിവസങ്ങൾക്കുള്ളിൽ ഇതിനുള്ള അനുമതി വേണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടത്. ചട്ട പ്രകാരം ഇതിനു കഴിയില്ലെന്നു പരിപാലന വിഭാഗം ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ യു.വി.ജോസ് പറഞ്ഞു. ശുചിത്വമിഷനെ സമീപിക്കാൻ അദ്ദേഹം നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മിഷൻ സിഇഒ കെ.ടി.ബാലഭാസ്കരനെ സംഘം സന്ദർശിച്ചു.
അടിയന്തര പ്രാധാന്യം ചൂണ്ടിക്കാട്ടി കൗൺസിൽ വിളിച്ചു ചേർത്ത് തീരുമാനം എടുക്കാനും കോ-ഓർഡിനേഷൻ സമിതിക്ക് 31നകം റിപ്പോർട്ട് നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീടാണ്, ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ ബി.സന്ധ്യയെ സന്ദർശിച്ചത്. താൽക്കാലിക സ്റ്റേഷൻ(ഔട്ട് പോസ്റ്റ്) ഉടൻ പ്രായോഗികമല്ലെന്നു അവർ അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള സാധ്യതകൾ അടിയന്തരമായി ഒഴിവാക്കാൻ അവർ നിർദേശിച്ചു.
പന്തളത്തെ സ്ഥിതി വിലയിരുത്തി സ്വീകരിക്കേണ്ട മുൻകരുതലുകൾ തയാറാക്കി നഗരസഭയ്ക്ക് നോട്ടിസ് നൽകാൻ ഡയറക്ടർ ജനറൽ, അടൂർ സ്റ്റേഷൻ അധികൃതർക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷ രാധാ വിജയകുമാർ, കൗൺസിലർ ഉഷ മധു, സെക്രട്ടറി ഇ.ബി.അനിത, എൻജിനീയർ എസ്.ശ്രീജിത്ത് ബാബു എന്നിവരാണ് തിരുവനന്തപുരത്തെത്തി ചർച്ച നടത്തിയത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.