പന്തളം : പാലായിൽ അപകടത്തിൽ മരിച്ചെന്നു കരുതിയ യുവാവിനെ മൂന്നു മാസത്തിനു ശേഷം ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്നു. മരിച്ചതും സംസ്കരിച്ചതും ആരുടെ മൃതദേഹം ആണെന്ന് ഇപ്പോഴും അജ്ഞാതമാണ്.
പൂഴിക്കാട് വിളയിൽ കിഴക്കേതിൽ സക്കായി എന്നു വിളിക്കുന്ന വി.കെ.സാബുവിനെയാണ് കഴിഞ്ഞ 26ന് കായംകുളത്ത് കണ്ടെത്തിയത്. സാബുവിന്റേതെന്നു കരുതി പന്തളത്തിനു സമീപമുള്ള പള്ളിയിൽ സംസ്കരിച്ച മൃതദേഹം ആരുടേതെന്നു കണ്ടെത്താനായിട്ടില്ലെന്നു പാലാ എസ്എച്ച്ഒ സുനിൽ തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം പള്ളിയിലെത്തിയ പാലാ പോലീസ് മൃതദേഹം അടക്കം ചെയ്ത കല്ലറയുടെ വിവരങ്ങൾ ശേഖരിച്ചു.
പള്ളി അധികൃതരുമായി ആശയവിനിമയം നടത്തിയ ശേഷം അവർ മടങ്ങി. കാണാതായവരുടെ പട്ടിക ശേഖരിച്ചു പോലീസ് നടത്തിയ അന്വേഷണവും വിഫലമായി. ഇതുമായി ബന്ധപ്പെടുത്താവുന്ന പരാതികളൊന്നും പാലാ, പന്തളം പോലീസിനു ലഭിച്ചിട്ടുമില്ല. ഇതിനിടെ അജ്ഞാതന്റെ മൃതദേഹം കല്ലറയിൽ നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതർ ജില്ലാ പോലീസ് മേധാവിക്കും പന്തളം എസ്എച്ച്ഒയ്ക്കും പരാതി നൽകിയിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ തിടുക്കത്തിൽ ഒരു നടപടിക്കും കഴിയാത്ത സ്ഥിതിയിലാണ് പോലീസ്. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 3.45ന്, ഭരണങ്ങാനം ഇടപ്പാടിയിൽ വാഹനമിടിച്ചു യുവാവ് മരിച്ച കേസാണ് പാലാ പോലീസിനെ വട്ടംചുറ്റിച്ചത്. മോഷണക്കേസിൽ പ്രതിയായിരുന്ന സാബുവാണ് മരിച്ചതെന്നു സൂചന നൽകിയത് തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസാണ്. തുടർന്നു പാലാ പോലീസിന്റെ നിർദേശ പ്രകാരം ബന്ധുക്കൾ പാലായിലെത്തി സ്ഥിരീകരിച്ചതോടെ ഡിസംബർ 30ന് മൃതദേഹം പന്തളത്തെത്തിച്ചു സംസ്കരിച്ചു.
ഇതിനിടെ കഴിഞ്ഞ 26നാണ് കായംകുളത്ത് വെച്ച് സാബുവിനെ സുഹൃത്ത് കണ്ടത്. സോഷ്യൽ മീഡിയയിൽ അടക്കം സംഭവം വലിയ കൗതുക ചർച്ചയായി. അന്നുതന്നെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്ത സാബുവിനെ മോഷണക്കേസിൽ റിമാൻഡ് ചെയ്യുകയായിരുന്നു.