പത്തനംതിട്ട : അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനെതിരേ ബിജെപി സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍. ജീവിതപ്രാരാബ്ധമുണ്ടെങ്കില്‍ പി.എസ്.സി. വഴി ജോലി നേടുകയാണ് വേണ്ടത്, അല്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയല്ല ചെയ്യേണ്ടതെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.
മകന്റെ രോഗാവസ്ഥ വോട്ട് പിടിക്കാനുള്ള തന്ത്രമാക്കുന്നത് ശരിയായ രീതിയില്ല. യുഡിഎഫ് സ്ഥാനാര്‍ഥി പിന്തുടര്‍ന്ന പ്രചാരണരീതി ജനാധിപത്യവിരുദ്ധമാണെന്നും പന്തളം പ്രതാപന്‍ പറഞ്ഞു. സംവരണ മണ്ഡലമായ അടൂരിലെ സ്ഥാനാര്‍ഥികളെല്ലാം ജീവിതപ്രയാസം നേരിടുന്നവരോ നേരിട്ടവരോ ആണ്. എന്നാല്‍ അതിനെ വോട്ട് നേടാന്‍ കൂട്ടുപിടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരാണ് മറ്റുപ്രശ്‌നങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിയമസഭയിലേക്കുള്ള പോരാട്ടം തികഞ്ഞ രാഷ്ട്രീയ മത്സരമാണ്. കോണ്‍ഗ്രസ് വിട്ടുവന്ന തനിക്ക് ബിജെപിയില്‍ നിന്ന് വലിയ പിന്തുണ കിട്ടി. അടൂരിലെ സിപിഎം-സിപിഐ ഭിന്നത എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്നും പന്തളം പ്രതാപന്‍ പറഞ്ഞു.
എന്നാല്‍ പന്തളം പ്രതാപന്റെ അധിക്ഷേപത്തെ എം.ജി കണ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ കോണ്‍ഗ്രസ്സില്‍ ഉണ്ടായിരുന്ന പന്തളം പ്രതാപന്‍ സീറ്റിനുവേണ്ടിയാണ് നാളിതുവരെ പിന്തുടര്‍ന്ന ആദര്‍ശങ്ങള്‍ ബലികഴിച്ചുകൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹോദരനും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍ ഇപ്പോഴും തന്റെയൊപ്പം കോണ്‍ഗ്രസ് നേത്രുത്വത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വ്യക്തമായ നിലപാടും ആദര്‍ശവും തനിക്കുണ്ടെന്നും കണ്ണന്‍ പറഞ്ഞു. അടൂരില്‍ മത്സരിക്കുന്നതിനുവേണ്ടി താന്‍ കോണ്‍ഗ്രസ് നേതാക്കളെയോ പാര്‍ട്ടിയെയോ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടില്ലെന്നും പാര്‍ട്ടി തന്നില്‍ ഏല്‍പ്പിച്ച കടമ നിറവേറ്റുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ രോഗവും സാമ്പത്തിക ബുദ്ധിമുട്ടും ഒന്നും രഹസ്യമല്ല. അടൂരിലെ ജനങ്ങള്‍ക്കും ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതൊക്കെ വ്യക്തമായി അറിയാവുന്നതാണ്. മാനസികമായി ഏറെ വിഷമത്തിലിരിക്കുന്ന തന്നെക്കുറിച്ച് പന്തളം പ്രതാപന്‍ പറഞ്ഞത് താന്‍ കാര്യമാക്കുന്നില്ലെന്നും പ്രതീക്ഷ അര്‍പ്പിച്ച പലരും വോട്ടുചെയ്തിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള വിഷമത്തിലായിരിക്കും അദ്ദേഹം ഇത് പറഞ്ഞതെന്നും എം.ജി.കണ്ണന്‍ പറഞ്ഞു.