പറവൂർ : എറണാകുളം വടക്കൻ പറവൂരിലെ കോടതിയ്ക്ക് ഇന്ന് ഇരുനൂറ്റിപ്പത്ത് വയസ് തികയുകയാണ്. ഇരുനൂറ്റിപ്പത്ത് കിലോയുളള കേക്കൊരുക്കിയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും ആഘോഷം. ചരിത്രവും പൈത്യകവും പേറുന്ന ഈ കെട്ടിടം പല സിനിമകളിലും കണ്ടിട്ടുണ്ടാകാം. 1811 ലാണ് വടക്കൻ പറവൂർ കേന്ദ്രീകരിച്ച് കോടതി തുടങ്ങുന്നത്.
തിരുവിതാം കൂർ മഹാറാണിയുടെ വിളംബര പ്രകാരം ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ആലങ്ങാട് മുഖം പ്രവിശ്യയ്ക്ക് വേണ്ടിയാണ് കോടതി തുടങ്ങിയത്. ആദ്യം ആലുവ കച്ചേരി മാളികയിലായിരുന്നു പ്രവർത്തനം. പിന്നീടാണ് പറവൂർ പട്ടണത്തിലെ അഞ്ചേക്കർ വിസ്തൃതിയിലുളള കച്ചേരി മൈതാനിയിൽ കോടതി സമുച്ചയം പണിതത്. 1873ലാണ് ഇപ്പോൾ കാണുന്ന ഈ കെട്ടിടത്തിലേക്ക് കോടതി മാറി പ്രവത്തനം തുടങ്ങിയത്. കോട്ടയം മൂവാറ്റുപുഴ, തൊടുപുഴ, പെരുന്പാവൂർ, ദേവികുളം മേഖലകളൊക്കെ ഈ കോടതിയുടെ കീഴിലായിരുന്നു. 1956ൽ സംസ്ഥാന രൂപീകരണത്തിനുശേഷമാണ് ജില്ലാ കോടതി എറണാകുളത്തേക്ക് മാറ്റിയത്
ഈ പൈതൃക സമുച്ചയത്തെ ഭാവിയിലേക്കായി കരുതണം എന്ന ഉദ്ദേശത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതുവഴി പുതുതലമുറയെ ഈ പൈതൃക കെട്ടിടത്തെ പരിചയപ്പെടുത്താമെന്നും കരുതുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് 210 കിലോ കേക്ക് ഒരുക്കി പുതുവൽസര ദിനത്തിൽ ആഘോഷിക്കുന്നത്.