കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിംഗ് സമയക്രമം പരിഷ്ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ടെർമിനലിന് സമീപം വാഹനം മൂന്ന് മിനിറ്റിലധികം നിര്‍ത്തിയിട്ടാല്‍ പിഴ ഈടാക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിലെത്തുന്ന വാഹനത്തിന് ടെർമിനലിന് സമീപം മൂന്ന് മിനിറ്റ് സമയമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
അതു കഴിഞ്ഞാല്‍ പിഴ ഇടാക്കും. പിഴയെന്നു പറഞ്ഞാല്‍ ചെറിയ തുകയെന്നുമല്ല അഞ്ഞൂറു രൂപയാണ് ഈടാക്കുന്നത്. ഗതാഗത കുരുക്കിനിടയില്‍ മൂന്ന് മിനിറ്റിനുള്ളില്‍ എങ്ങനെ യാത്രക്കാരെ ഇറക്കാനും കയറ്റി കൊണ്ട് പോകാനും കഴിയുമെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്. ട്രാഫിക് പരിഷ്കാരത്തിനെതിരെ വിവിധ സംഘടനകള്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
ഇതര സംസ്ഥാന തൊഴിലാളികളെയാണ് പാര്‍ക്കിംഗ് ഫീസും പിഴയും ഈടാക്കാൻ കരാര്‍ കമ്പനി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പെരുമാറ്റം മോശമാണെന്ന പരാതിയും ഉയരുന്നുണ്ട്. വിഷയത്തില്‍ എംപിയും എംഎല്‍എയുമടക്കമുള്ള ജനപ്രതിനിധികളും ഇടപെട്ടിട്ടുണ്ട്. സമയക്രം പരിഷ്കരിച്ചത് പുനപരിശോധിക്കുന്നത് പരിഗണിക്കാമെന്ന് ഡയറക്ടർ ജനപ്രതിനിധികളെ അറിയിച്ചു.





























