പത്തനംതിട്ട: പരുമല ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുറ്റകൃത്യത്തിന്റെ ഗൗരവവും ദുരൂഹതയും കണക്കിലെടുത്താണ് നടപടി. യുവതിയുടെ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്ത് ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) ആണ് പ്രതി.
യുവതിയുടെ ഭർത്താവ് പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന അനുഷ, അരുണ്‍ ഇപ്പോള്‍ തന്നില്‍ നിന്നും അകല്‍ച്ച കാട്ടുന്നു എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന്, അയാളുടെ ഭാര്യയെ ആശുപത്രിയില്‍ കയറി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയില്‍ വിശ്രമിക്കുകയായിരുന്ന അരുണിന്റെ ഭാര്യ സ്‌നേഹയെ ഇന്‍ജെക്ഷന്‍ എടുക്കാനെന്ന വ്യാജേന നഴ്‌സിന്റെ ഓവര്‍ക്കോട്ട് ധരിച്ചെത്തി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്തി വായു കുത്തിക്കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.





























