ഇടുക്കി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനുള്ള പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സ്വകാര്യ പങ്കാളിത്തത്തോടെ ഇവിടെ സന്ദർശകർക്കായി വിവിധ സൗകര്യങ്ങളൊരുക്കി കൂടുതൽ പേരെ ഇവിടേയ്ക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. പരുന്തുംപാറയുടെ വികസനത്തിനായി ഇപ്പോഴുള്ള വ്യൂ പോയിന്റിന്റെ എതിര്‍വശം 50 സെന്റ് റവന്യൂ ഭൂമി ഡി.ടി.പി.സിക്ക് വിട്ടുനൽകിയിട്ടുണ്ട്. ഇവിടെ പി.പി.പി മോഡലിൽ സംരംഭങ്ങളൊരുക്കും. ലഭിക്കുന്ന വരുമാനം ഡിടിപിസിയോടൊപ്പം സംരംഭകർക്കും ലഭിക്കും. ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗവും ഡിടിപിസിയ്ക്ക് നൽകണം. ടൂറിസം പ്രമോഷൻ കൗൺസിലിനു പുറമെ ഇക്കോ ടൂറിസം വകുപ്പിന്റെ നിരീക്ഷണവും ഇവിടെ ഉണ്ടാകും. നിരവധി വന്‍കിട സംരംഭകര്‍ ഈ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കരാര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. നിര്‍മ്മാണം തുടങ്ങി ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദപരമായ പദ്ധതികൾ ആയിരിക്കും ഇവിടെ നടപ്പാക്കുക.
സന്ദർശകർക്കായി ഇരിപ്പിടങ്ങൾ, നടപ്പാതകൾ, വ്യൂ പോയിന്റ് ഏരിയ നവീകരണം. ഡിജിറ്റൽ ഡിസ്പ്ലേകൾ, സന്ദർശകർക്ക് വിശ്രമ കേന്ദ്രം, പ്രാദേശിക ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തിയ കഫ് റ്റേരിയകൾ, ഫുഡ് കോർട്ടുകൾ, പ്രാദേശിക കര കൗശല ഉത്പ്പന്നങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്‌ഥിതി സൗഹൃദ കിയോസ്‌കുകൾ, ട്രക്കിങ് പാതകൾ എന്നിവയാണ് ഒരുക്കുന്നത്. അടുത്തനാളിലാണ് പരുന്തുംപാറയെ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചത്. ഇതോടെ ഇടുക്കി ജില്ലയിലെ ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ എണ്ണം 14 ആയി. പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതോടെ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കൂടുതല്‍ പദ്ധതികൾ ഇവിടെ നടപ്പിലാക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മികച്ച ഹിൽ സ്‌റ്റേഷനായി പരുന്തുംപാറയെ മാറ്റാനാണ് പദ്ധതിയിടുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ പരുന്തുംപാറയിലേയ്ക്ക് സന്ദർശകരുടെ ഒഴുക്കുണ്ടാകുമെന്നും അതിലൂടെ ഈ പ്രദേശത്തെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താനാകുമെന്നുമാണ് കണക്കുകൂട്ടൽ.
അതിമ നോഹരമായ കാഴ്ചയുടെ വിസ്‌മയമാണ് പരുന്തുംപാറ സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. പീരുമേട്ടിൽനിന്നും ആറു കിലോമീറ്ററും തേക്കടിയിൽനിന്നും 25 കിലോമീറ്ററും അകലെ യാണ് പരുന്തുംപാറ സ്‌ഥിതി ചെയ്യുന്നത്. തേക്കടി വാഗമൺ റൂട്ടിലെ ഇടത്താവളംകൂടിയാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. പരുന്തിന്റെ ആകൃതിയിലുള്ള പാറക്കൂട്ടമാണ് ഇവിടുത്തെ പ്രത്യേകത. പരുന്തുംപാറയിൽ നിന്നുള്ള മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ശബരിമല സീസണിൽ മകരവിളക്ക് ദർശിക്കാനായും ഇവിടെ നുറുകണക്കിന് തീര്‍ഥാടകരെത്തുന്നുണ്ട്. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കും പരുന്തുംപാറ ഇഷ്ടയിടമാണ്. മോഹൻലാൽ നായകനായ ഭ്രമരം ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.





























