കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടവഞ്ചി തൊഴിലാളികൾ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി.
കുട്ടവഞ്ചി തൊഴിലാളികൾ ട്രിപ്പിന് 450 രൂപയും ഇൻസെന്റീവും ലഭിച്ച് ജോലി ചെയ്തുവരുകയായിരുന്നു. എന്നാൽ ലോക് ഡൌണിന് ശേഷം കോന്നി റേഞ്ച് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് മാസത്തേക്ക് ആനുകൂല്യങ്ങൾ ഇല്ലാതെ ജോലി ചെയ്യാമെന്നും അതിനുശേഷം ആനുകൂല്യങ്ങൾ നൽകാമെന്ന ധാരണയിൽ ജോലി ആരംഭിക്കുകയും ചെയ്തു. മൂന്ന് മാസമാണ് ഈ ധാരണയിൽ ജോലി ചെയ്തത്. എന്നാൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരക്ക് വർധിച്ചിട്ടും ആനുകൂല്യങ്ങൾ ലഭിച്ചില്ല.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്ക് മാസം മുഴുവൻ ജോലി ലഭിക്കുമ്പോള്‍ കുട്ടവഞ്ചി തൊഴിലാളികൾക്ക് കുറഞ്ഞ തൊഴിൽ ദിനങ്ങളാണ് നല്‍കിയിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ നിന്ന് അഞ്ഞൂറ് രൂപ തിരിച്ച് പിടിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നില്ല. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന തൊഴിൽ ദിനങ്ങൾ തിരിച്ച് നൽകണമെന്നും അല്ലാത്ത പക്ഷം ഡിസംബർ നാലാം തീയതി മുതൽ കുട്ടവഞ്ചി തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും തൊഴിലാളികൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്.