പത്തനംതിട്ട : നാടൻ കാർഷിക വിളകളുടെ വിലത്തകർച്ചയെ തുടർന്ന് ഉത്പന്നങ്ങൾ കൃഷിയിടത്തിൽ ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ കാർഷിക വിളകൾക്ക് വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കാതെ വന്നപ്പോൾ ആദായമെടുക്കാതെ കൃഷിയിടത്തിൽ തന്നെ ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. സർക്കാർ 16 ഇനം കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ താങ്ങുവിലയ്ക്ക് കാർഷിക വിളകൾ വാങ്ങാൻ ഹോർട്ടികോർപോ സഹകരണ സംഘങ്ങളോ തയാറാകുന്നില്ല.
കാർഷിക വിളകൾ വിളവെടുത്തു തലച്ചുമടായി വാഹന സൗകര്യമുള്ള സ്ഥലങ്ങളിൽ എത്തിക്കുകയും അവിടെ നിന്ന് വിപണികളിലെത്തിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സാമ്പത്തികച്ചെലവ് പോലും ഉത്പന്നങ്ങൾ വിറ്റാൽ കിട്ടുന്നില്ലെന്നതാണ് കർഷകരുടെ പ്രധാന പ്രശ്നം. വന്യമൃഗങ്ങളോട് മല്ലടിച്ച് ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളാണ് ഉപേക്ഷിക്കാൻ കർഷകർ തയ്യാറാകുന്നത്.
കൃഷിയിറക്കുന്നതിനും മറ്റും സർക്കാർ നൽകുന്ന വായ്പകൾ വിതരണം ചെയ്യുന്നതിന് മാത്രമാണ് സഹകരണ സംഘങ്ങൾക്ക് താത്പര്യമെന്ന് കർഷകർ പറയുന്നു. കാർഷികോത്പന്നങ്ങൾ ഏറ്റെടുത്ത് വില്പന നടത്താൻ സഹകരണ സംഘങ്ങൾ തയ്യാറാകുന്നില്ല. കർഷകർക്കായി സ്ഥാപിതമായ ഹോർട്ടികോർപ് കിഴങ്ങുവർഗങ്ങൾ അടക്കം ഏറ്റെടുക്കാറുമില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിപണിയിൽ വൻവിലയ്ക്ക വിറ്റഴിക്കപ്പെടുമ്പോഴാണ് നാടൻ ഉത്പന്നങ്ങൾ ഏറ്റെടുക്കാൻ ആളില്ലാത്തത്.
നേന്ത്രക്കുല, പൂവൻ, പാളയം കോടൻ, റോബസ്റ്റ തുടങ്ങിയ വഴക്കുലകളും ഇഞ്ചി, ചേന, കിഴങ്ങ്, കാച്ചിൽ, കണ്ണൻ ചേമ്പ് മുതലായ കാർഷിക വിളകളുമാണ് ഏറ്റവും കൂടുതൽ വിലത്തകർച്ച നേരിടുന്നത്. ഏത്തക്കുലക്ക് സർക്കാർ പ്രഖ്യാപിച്ച താങ്ങുവില 30 രൂപയാണ്. എന്നാൽ ഈ വിലയ്ക്ക് ഏത്തക്കുല ഏറ്റെടുക്കാൻ ആരുമെത്തുന്നില്ല കിഴങ്ങുവർഗങ്ങളുടെ വിലയും പ്രതിദിനം ഇടിയുകയാണ് . ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ തീരുമാനം.