കോന്നി : കോന്നി താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് ഡ്രൈവർമാർ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന പി പി ഇ കിറ്റ് കടത്തികൊണ്ടുപോകുവാൻ ശ്രമിച്ച സംഭവം സംഘർഷത്തിൽ കലാശിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കോന്നിയിലെ സ്വകാര്യ ആംബുലൻസിലെ ജീവനക്കാരും കുമ്പഴയിലെ സ്വകാര്യ ആംബുലൻസ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കുമ്പഴയിലെ സ്വകാര്യ ആംബുലൻസാണ് കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ഈ ആംബുലൻസ് ഡ്രൈവർ കോന്നി താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പി പി കിറ്റുകൾ കോന്നിയിലെ സ്വകാര്യ ആംബുലൻസുകള്‍ക്ക് വിൽക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് കോന്നി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിനിടയാക്കിയത്.
തുടർന്ന് കോന്നിയിലെ സ്വകാര്യ ആംബുലൻസ് ജീവനക്കാർ സഞ്ചരിച്ച കാർ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിന് സമീപം മരത്തിലിടിച്ച് അപകടമുണ്ടായി. കോവിഡ് ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന ആംബുലൻസ് സ്വകാര്യ യാത്രകൾ പോകരുതെന്ന ചട്ടം നിലനിൽക്കെ രാത്രികാലങ്ങളിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ പോകുന്നതായും ആരോപണമുണ്ട്. എന്നാൽ സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.